

ബിഹാറിൽ വീണ്ടും നിർമാണത്തിലിരുന്ന പാലം തകർന്നു
പട്ന: ബിഹാറിൽ വീണ്ടും നിർമാണത്തിലിരുന്ന പാലം തകർന്നു. ഗോപാൽ ഗോപാൽഗഞ്ച് ജില്ലയിലെ ആർസിസി ബ്രിഡ്ജാണ് നിർമാണത്തിലിരിക്കെ തകർന്നു വീണത്. 2.89 കോടി രൂപ മുതൽമുടക്കി നിർമിച്ച പാലമാണിത്. ഗാൻഗ്വ ഗ്രാമത്തിലെ ഘോഗരി നദിക്കു കുറുകേയാണ് 29 മീറ്റർ നീളമുള്ള പാലം നിർമിച്ചുകൊണ്ടിരുന്നത്.
കോൺക്രീറ്റ് നടക്കുന്നതിനിടെ വലിയ ശബ്ദം കേൾക്കുകയും പിന്നാലെ സ്ലാബിന്‍റെ ഒരു ഭാഗം താഴേയ്ക്ക് പതിക്കുകയുമായിരുന്നു. ആർക്കും പരുക്കില്ല. വിശദമായ പരിശോധനയ്ക്ക് ശേഷം നിർമാണം പുനഃരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ബിഹാറിൽ പാലം തകരുന്നത് നിരന്തരം ആവർത്തിക്കുന്ന സംഭവമാണ്. 2023-2024 വർഷങ്ങളിൽ ചെറുതും വലുതുമായ ഒരു ഡസനോളം പാലങ്ങൾ ഇത്തരത്തിൽ പൊളിഞ്ഞു വീണിട്ടുണ്ട്.