
പരിഷ്കരണമല്ല, സമയമാണ് പ്രശ്നം; ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിൽ സുപ്രീം കോടതി
file image
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പരിഷ്കരണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതി. ഭരണഘടന പ്രകാരം നിർബന്ധിതമായ നടപടിയാണിതെങ്കിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരമൊരു നടപടിയുടെ ആവശ്യമെന്താണെന്ന് കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഇടപെടലല്ല, ഇത് നടപ്പാക്കുന്ന സമയമാണ് പ്രശ്നമെന്നും കോടതി വ്യക്തമാക്കി.
ബിഹാർ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി ഭരണഘടനാപരമായി നിലനിൽക്കുന്നണ്. അത്തരമൊരു നടപടിക്രമം അവസാനമായി 2003ൽ നടത്തിയതാണെന്നും നിരീക്ഷിച്ച കോടതി തെരഞ്ഞെടുപ്പു കമ്മിഷന്‍റെ ഇപ്പോഴത്തെ നടപടി മുൻവിധിയോടെയല്ലെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, ഈ അവസാന നിമിഷം ഇത് ചെയ്യേണ്ടിയിരുന്നില്ലെന്നും കോടതി പറഞ്ഞു.
മുഖ്യ ഹർജിക്കാരായ 'അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്' എന്ന എൻജിഒയുടേത് ഉൾപ്പെടെ പത്തിലധികം ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഒക്റ്റോബർ - നവംബർ മാസങ്ങളിലാവും ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
ആർജെഡി എംപി മനോജ് ഝാ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ, എൻസിപി (എസ്‌പി) നേതാവ് സുപ്രിയ സുലെ, സിപിഐ നേതാവ് ഡി. രാജ, സമാജ്‌വാദി പാർട്ടിയുടെ ഹരീന്ദർ സിങ് മാലിക്, ശിവസേന (യുബിടി) നേതാവ് അരവിന്ദ് സാവന്ത്, ജെഎംഎമ്മിന്‍റെ സർഫ്രാസ് അഹമ്മദ്, സിപിഐ (എംഎൽ) നേതാവ് ദീപങ്കർ ഭട്ടാചാര്യ എന്നിവരും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.