
ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി
പറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിഹാറിലെ മഹാസഖ്യത്തിലേക്കു രണ്ടു പാർട്ടികൾ കൂടി. പശുപതി പരസിന്‍റെ ആർഎൽജെപിയും ഹേമന്ത് സോറന്‍റെ ജെഎംഎമ്മുമാണു പുതുതായി സഖ്യത്തിലെത്തിയത്. ഇതോടെ, മഹാസഖ്യത്തിൽ ഘടകകക്ഷികൾ എട്ടായി.
സീറ്റ് വിഭജന ചർച്ചകൾ കൂടുതൽ ദുഷ്കരമായി. ചിരാഗ് പാസ്വാന്‍റെ ലോക് ജനശക്തി പാർട്ടിയും ജീതൻ റാം മാഞ്ചിയുടെ എച്ച്എഎമ്മും ഉപേന്ദ്ര കുഷ്‌വാഹയുടെ ആർഎൽഎസ്പിയും ഉയർത്തുന്ന ആവശ്യങ്ങൾ എൻഡിഎയ്ക്ക് തലവേദന ഉയർത്തുന്നതിനിടെയാണ് കൂടുതൽ അംഗങ്ങളെത്തി പ്രതിപക്ഷ മുന്നണിയിലും പ്രതിസന്ധി ഉയരുന്നത്.
കോൺഗ്രസും സിപിഐഎംഎലും കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് മഹാസഖ്യത്തെ നയിക്കുന്ന ആർജെഡി സൂചിപ്പിച്ചിരുന്നു.