ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഭാരവാഹിയെ ബിജെപി പുറത്താക്കി. ബികാനേർ ബിജെപി ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്‍റ് ഉസ്മാൻ ഗനിയെയാണ് ആറു വർഷത്തേക്ക് പുറത്താക്കിയത്.
സ്വകാര്യ വാർത്ത ചാനലിനോട് സംസാരിക്കവെയാണ് ഉസ്മാൻ ഗനി പ്രധാനമന്ത്രിയുടെ വിവാദപ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ചത്. രാജസ്ഥാനിലെ 25 സീറ്റുകളിൽ നാലു സീറ്റിൽവരെ ബിജെപി പരാജയപ്പെട്ടേക്കുമെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, പാർട്ടിയുടെ പ്രതിഛായ കളങ്കപ്പെടുത്തിയതിനാണ് നടപടി സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അച്ചടക്കസമിതി അധ്യക്ഷൻ ഓംകാർ സിങ് ലഖാവത്ത് പ്രതികരിച്ചു. ഗനിയുടെ നടപടി അച്ചടക്കലംഘനമാണെന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
'രാജ്യത്തെ ശമ്പളക്കാരുടേതടക്കം സ്വത്തിന്‍റെ കണക്കെടുക്കുകയാണ് കോൺഗ്രസ്. അത് വീതിച്ചു നൽകുമെന്നാണ് കോൺഗ്രസ് പറയുന്നത്. ആർക്കായിരിക്കും അതു നൽകുക? രാജ്യത്തെ വികസനത്തിന്‍റെ ആദ്യ നേട്ടം ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്‌ലിംകൾക്ക് ലഭിക്കണമെന്നാണു പ്രധാനമന്ത്രിയായിരിക്കെ മൻമോഹൻ സിങ് പറഞ്ഞത്. അതുപ്രകാരം സ്വത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും വീതിച്ചു നൽകും. നമ്മുടെ അമ്മമാരുടെയും നല്‍കുമെന്നും മോദി പറഞ്ഞു. അമ്മമാർക്കും സഹോദരിമാർക്കും സ്ത്രീധനമായി ലഭിച്ച സ്വർണവും താലിയും വരെ നഷ്ടമാകും''- എന്നായിരുന്നു മോദിയുടെ പ്രസംഗം.