

ബിലാസ്പുർ ട്രെയിൻ അപകടം; ലോക്കോ പൈലറ്റ് യോഗ്യതാ പരീക്ഷ പാസായിട്ടില്ലെന്ന് കണ്ടെത്തൽ
ബിലാസ്പുർ: ഛത്തീസ്ഗഢിലെ ബിലാസ്പുർ 11 പേർ മരിക്കുകയും 20 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ട്രെയിൻ അപകടത്തിൽ നിർണായക കണ്ടെത്തൽ. പാസഞ്ചർ മെമുവിന്‍റെ ലോക്കോ പൈലറ്റ് യോഗ്യതാ പരീക്ഷ പാസായിരുന്നില്ലെന്ന വിവരമാണ് പുറത്തു വരുന്നത്.
പാസഞ്ചർ ട്രെയിനിലെ ലോക്കോ പൈലറ്റ് അപകട മുന്നറിയിപ്പായ റെഡ് സിഗ്നൽ മറികടന്നതാണ് അപകടകാരണമെന്ന് മുൻപ് തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പിന്നാലെയാണ് ഈ വിവരങ്ങൾ പുറത്തു വരുന്നത്.
അപകടത്തിൽ മരിച്ച മെമു ലോക്കോ പൈലറ്റ് വിദ്യാസാഗർ പാസഞ്ചർ ട്രെയിൻ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർബന്ധിത യോഗ്യതാ പരിശോധന (ആപ്റ്റിറ്റിയൂഡ് സ്യൂട്ടബിലിറ്റി) യ്ക്ക് വിധേയനായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. മാത്രമല്ല, ഇത്തരത്തിൽ നിരവധി മെമു പൈലറ്റുമാർ ഈ നിർണായക പരിശോധനകളിൽ വിജയിക്കാതെ ബിലാസ്പൂർ, നാഗ്പൂർ ഡിവിഷനുകളിൽ ട്രെയിനുകൾ ഓടിക്കുന്നുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്.
ബിലാസ്പൂർ ഡിവിഷനിൽ മെമു ട്രെയിനുകൾ ഓടിക്കുന്ന 42 ലോക്കോ പൈലറ്റുമാരിൽ 30 പേർ മാത്രമാണ് സൈക്കോളജിക്കൽ ഫിറ്റ്നസ് അസസ്‌മെന്‍റ് പാസായിട്ടുള്ളത്. നാഗ്പൂർ ഡിവിഷനിൽ 56 പൈലറ്റുമാരിൽ 33 പേർ മാത്രമാണ് ഇതേ പരീക്ഷ പാസായതെന്നാണ് വിവരം.
നവംബർ 4 ന് ബിലാസ്പൂരിലെ ഗട്ടോറ സ്റ്റേഷന് സമീപമുള്ള ലാൽ ഖദാനിനടുത്ത് ഗെവ്ര-ബിലാസ്പൂർ മെമു പാസഞ്ചർ ട്രെയിൻ ചരക്ക് ട്രെയിനിൽ ഇടിച്ചുകയറുകയായിരുന്നു. സമീപകാലത്തെ ഏറ്റവും ഭയാനകമായ ട്രെയിൻ അപകടങ്ങളിൽ ഒന്നായിരുന്നു അത്.