
ബിലാവൽ ഭൂട്ടോ
ഇസ്ലാമാബാദ്: സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിനു പിന്നാലെ, ഇന്ത്യക്കെതിരേ ഭീഷണിയുമായി പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ. സിന്ധു നദി പാക്കിസ്ഥാന്‍റെതാണെന്നും അങ്ങനെ തന്നെ തുടരുമെന്നും ഭൂട്ടോ പറഞ്ഞു. ഒന്നുകിൽ വെളളം സിന്ധുവിലൂടെ ഒഴുകും അല്ലെങ്കിൽ ഇന്ത്യക്കാരുടെ രക്തം ഒഴുകുമെന്നായിരുന്നു ഭൂട്ടോയുടെ ഭീഷണി.
സുക്കൂറിൽ നടന്ന പൊതുയോഗത്തിലാണ് ബിലാവാൽ പ്രസ്താവന നടത്തിയത്. പൊതുതാത്പര്യ കൗൺസിലിന്‍റെ സമവായമില്ലാതെ സിന്ധു നദിയിൽ ഒരു കനാലും നിർമിക്കില്ലെന്ന് സർക്കാർ തീരുമാനിച്ചത് സമാധാനപരമായ പോരാട്ടത്തിന്‍റെ വിജയമാണെന്നും ഭൂട്ടോ പറഞ്ഞു.
പ്രവിശ്യകളുടെ പരസ്പര സമ്മതമില്ലാതെ പുതിയ കനാലുകൾ നിർമിക്കില്ല എന്നത് പാക്കിസ്ഥാൻ സർക്കാരിന്‍റെ നയമാണെന്നും, സിന്ധിനെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുവെന്നും ഭൂട്ടോ പറഞ്ഞു.
സ്വന്തം പരാജയം മറച്ചുവയ്ക്കാനുളള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമാണ് കരാർ റദ്ദാക്കിയതിലൂടെ കാണുന്നത്. ജമ്മു കശ്മീരിൽ ഭീകരാക്രമണം നടന്നതിന് ഇന്ത്യ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നു. ഭീകരവാദം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായതിനാൽ പാക്കിസ്ഥാൻ അതിനെ ശക്തമായി അപലപിക്കുന്നുണ്ടെന്ന് ഭൂട്ടോ പറഞ്ഞു.