ന്യൂഡൽഹി: സോണിയ ഗാന്ധിക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷനിൽ പരാതി നൽകി ബിജെപി. കർണാടകയിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം കമ്മീഷന്‍റെ ചട്ടങ്ങൾ അട്ടിമറിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
കർണാടകയുടെ പരമാധികാരത്തിനോ സൽപ്പേരിനോ അഖണ്ഡതയ്‌ക്കോ കളങ്കം സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നായിരുന്നു സോണിയയുടെ വാക്കുകൾ. ഇത് വിഭജനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തെത്തി പരാതി നല്‍കിയത്.
അതേസമയം, കർണാടകയിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുകയാണ്. ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയാകും കൊട്ടിക്കലാശത്തിന് നേതൃത്വം നൽകുക. പ്രിയങ്കാ ഗാന്ധി ചിക്ക് പേട്ടിലും വിജയനഗരയിലുമായി റാലികൾ നയിക്കും. രാഹുൽ ഗാന്ധി ബെംഗളുരു നഗരം കേന്ദ്രീകരിച്ചാകും പ്രചാരണം നടത്തുക. നാളെ നിശബ്‌ദ പ്രചാരണത്തിന്‍റെ ദിവസമാണ്.
സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വാശിയേറിയ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനാണ് കർണാടക സാക്ഷ്യം വഹിച്ചത്. 40 ദിവസത്തോളം നീണ്ട വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനാണ് ഇന്നു തിരശീലവീഴുന്നത്. 10നാണ് വോട്ടെടുപ്പ്. ബിജെപിക്കും കോൺഗ്രസിനും ജനതാദൾ എസിനും നിർണായകമായ തെരഞ്ഞെടുപ്പിൽ ദേശീയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രചാരണം.