
ന്യൂ ഡൽഹി: പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി ഇരു സഭകളിലെയും അംഗങ്ങൾക്ക് വിപ് നൽകി ബിജെപിയും കോൺഗ്രസും. പ്രത്യേക സമ്മേളനത്തിൽ സാനിധ്യം ഉറപ്പാക്കണമെന്നാണ് ഇരു പാർട്ടികളും അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അഞ്ചു ദിവസത്തേക്ക് വിളിച്ചു ചേർത്തിരിക്കുന്ന പ്രത്യേക സമ്മേളനം 18ന് ആരംഭിക്കും. സമ്മേളനത്തിലെ അജണ്ട സർക്കാർ ബുധനാഴ്ച പുറത്തു വിട്ടിരുന്നു. അസ്വാഭാവികമായി പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നതിനു പിന്നിലെ കാരണം വ്യക്തമല്ല. വിവാദ ബില്ലുകൾ പാസ്സാക്കാനുള്ള സർക്കാർ പദ്ധതിയാണ് സമ്മേളനം വിളിച്ചതിനു പിന്നിൽ എന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. എന്നാൽ കേന്ദ്രം ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞിരുന്നു.
എന്നാൽ, കേന്ദ്ര സർക്കാർ ബുധനാഴ്ച വൈകിട്ട് പുറത്തുവിട്ട അജൻഡയിൽ, പാർലമെന്‍റിന്‍റെ 75 വർഷത്തെ യാത്ര സംബന്ധിച്ച പ്രത്യേക ചർച്ചയാണ് ആദ്യ ദിവസത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലുകളുടെ പട്ടികയും നൽകിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും മറ്റു കമ്മീഷണർമാരെയും നിയമിക്കുന്നതു സംബന്ധിച്ച് നേരത്തെ രാജ്യസഭ പാസാക്കിയ ബില്ലാണ് ഇതിലൊന്ന്. ഉപരിസഭയിൽ പാസായ അഡ്വക്കേറ്റ്സ് (ഭേദഗതി) ബിൽ, പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് പീരിയോഡിക്കൽസ് ബിൽ, പോസ്റ്റ് ഓഫിസ് ബിൽ എന്നിവയും സമ്മേളനത്തിൽ ലോക്‌സഭയുടെ മേശപ്പുറത്തു വയ്ക്കും.
പാർലമെന്‍റിന്‍റെ 75 വർഷത്തെ യാത്ര എന്ന വിഷയത്തിൽ നടത്തുന്ന ചർച്ചയിൽ, നേട്ടങ്ങളും അനുഭവങ്ങളും ഓർമകളും പാഠങ്ങളും ഉൾപ്പെടും. പുതിയ പാർലമെന്‍റ് മന്ദിരത്തിൽ നടത്തുന്ന ആദ്യ സമ്മേളനം എന്ന നിലയിലാണ് ഈ ചർച്ച എന്നാണ് വിലയിരുത്തൽ.