

ന്യൂഡൽഹി: ഞായറാഴ്ച ഡൽഹിയിൽ നടന്ന വോട്ട് ചോരിക്കെതിരായ മഹാറാലിക്കിടെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പു പറയണമെന്നാവശ്യപ്പെട്ട് ബിജെപി. "മോദിയുടെ ശവക്കുഴി തോണ്ടും'' എന്ന പരാമർശം വധഭീഷണിയാണെന്നും ഇത്തരം തരംതാഴ്ന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്നും ബിജെപി പ്രതികരിച്ചു. വിഷയത്തിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും മാപ്പു പറയണമെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ നേതൃത്ത്വത്തിൽ നടത്തിയ റാലിയിൽ സോണിയ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖർഗെയും, കെസി വേണുഗോപാലും അടക്കമുള്ള മുതിർന്ന നേതാക്കളും കേരളത്തിൽനിന്നടക്കം സംസ്ഥാന ഘടകങ്ങളുടെ ചുമതലയുള്ളവരും പങ്കെടുത്തിരുന്നു.
അധികാരമുപയോഗിച്ച് ജനാധിപത്യ സംവിധാനങ്ങളെല്ലാം അട്ടിമറിച്ചാണ് നരേന്ദ്രമോദിയും അമിത്ഷായും അധികാരത്തിൽ തുടരുന്നതെന്നും, മോദിയുടെ അടിവേരു തോണ്ടുമെന്നും രാഹുൽ പറഞ്ഞിരുന്നു. തന്‍റെ ചോദ്യങ്ങൾക്ക് ഇതുവരെ കൃത്യമായ മറുപടി നൽകാത്ത തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പേരെടുത്ത് പറഞ്ഞ് രാഹുൽ മുന്നറിയിപ്പും നൽകുകയും ചെയ്തിരുന്നു.