പറ്റ്ന: ബിഹാറിൽ ബിജെപിയും സഖ്യകക്ഷികളും തമ്മിൽ സീറ്റ് വിഭജനകാര്യത്തിൽ അന്തിമധാരണയിലെത്തി. 17 സീറ്റിലാണ് ബിജെപി മത്സരിക്കുക. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജെഡിയു 16 സീറ്റിലും. ചിരാഗ് പസ്വാന്‍റെ എൽജെപിക്ക് അഞ്ച് സീറ്റ് നൽകിയപ്പോൾ, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്കും ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎമ്മിന് ഓരോ സീറ്റും അനുവദിച്ചു.
ലാലുപ്രസാദ് യാദവിന്‍റെ ആർജെഡിയുമായുള്ള ഒന്നര വർഷത്തെ ബന്ധം വേർപെടുത്തിയാണ് നിതീഷ് കുമാർ കഴിഞ്ഞ ജനുവരിയിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയിൽ തിരിച്ചെത്തിയത്. ഇനി 'എല്ലാക്കാലത്തും' എൻഡിഎയിൽ തുടരുമെന്ന് അതിനു ശേഷം റാലിയിൽ പ്രഖ്യാപനവും നടത്തിയിരുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപിയും ജെഡിയുവും സഖ്യത്തിലായിരുന്നു. അന്ന് രണ്ടു പാർട്ടികളും 17 സീറ്റിൽ വീതമാണ് മത്സരിച്ചത്. സംസ്ഥാനത്തെ ആകെ 40 സീറ്റിൽ 39 എണ്ണവും എൻഡിഎ സ്വന്തമാക്കുകയും ചെയ്തിരുന്നു. 2022ലാണ് നിതീഷ് ബിജെപി സഖ്യം വിട്ട് ആർജെഡിയുമായി ചേർന്നതും സംസ്ഥാന സർക്കാർ രൂപീകരിച്ചതും.
ഏപ്രിൽ 19 മുതൽ ജൂൺ ഒന്നു വരെ ഏഴു ഘട്ടങ്ങളിലായാണ് ബിഹാറിൽ വോട്ടെടുപ്പ് പൂർത്തിയാക്കുക. വോട്ടെണ്ണൽ ജൂൺ നാലിന്.