

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെ രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ച് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ഹർഷ് വർധൻ. സമൂഹമാധ്യമത്തിലൂടെയാണ് രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയത്. നിലവിൽ ഡൽഹിയിലെ ചാന്ദ്നി ചൗക്കിൽ നിന്നുള്ള എംപിയാണ് ഹർഷ് വർധൻ.
ഇന്നലെ പ്രഖ്യാപിച്ച ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഹർഷ് വർധനു പകരം പ്രവീൺ ഖണ്ഡേൽവാലിനെയാണ് ബിജെപി ഇവിടെ സ്ഥാനാർഥിയാക്കിയത്.
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഊർജസ്വലനായ പ്രധാനമന്ത്രിയെന്ന് നരേന്ദ്ര മോദിയെ വിശേഷിപ്പിച്ച ഹർഷ് വർധൻ അദ്ദേഹത്തിനോടടുത്ത് ജോലി ചെയ്യാനായതിൽ അതിയായി സന്തോഷിക്കുന്നതായും വ്യക്തമാക്കി. അധികാരത്തിലേക്ക് കൂടുതൽ കരുത്തോടെ തിരിച്ചെത്തണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 5 തവണ നിയമസഭയിലും 2 തവണ ലോക്സഭയിലും ജയിച്ച് 30 വർഷക്കാലത്തോളം തെരഞ്ഞെടുപ്പിൽ മത്സരിച്ച ആളായിരുന്നു ഹർഷ് വർധൻ.