ന്യൂഡൽഹി: 2014ലും 2019ലും ഡൽഹി തൂത്തുവാരിയ ബിജെപി ഇത്തവണയും അതേ ട്രെന്‍ഡ് തുടരുന്നു. ഡൽഹിയിലെ 7ൽ 6 സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു. പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന് ഒരിടത്ത് മാത്രമാണ് ലീഡ്. ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്‍റെ ജയിൽ വാസവും തെരഞ്ഞെടുപ്പ് പ്രചാരണവും ഡൽഹിയിലെ വോട്ടർമാരെ സ്വാധീനിച്ചില്ല.
ചാന്ദ്‌നി ചൗക്ക് മണ്ഡലത്തിൽ ബിജെപിയുടെ പ്രവീൺ ഖണ്ഡേൽവാളും കോൺഗ്രസിൻ്റെ ജയ് പ്രകാശ് അഗർവാളും തമ്മിൽ ശക്തമായ മത്സരമാണ് തുടരുന്നത്. അഗർവാൾ 2,532 വോട്ടുകൾക്ക് മുന്നിലാണ്. ബിജെപിക്ക് 54%, എഎപിക്ക് 26%, കോൺഗ്രസ് 17% എന്നതാണ് നിലവിലെ വോട്ട് നില. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ ബിജെപിയുടെ മനോജ് തിവാരി 30,000 വോട്ടുകൾക്ക് മുന്നിലാണ്. കോൺഗ്രസ് സ്ഥാനാർഥിയായി കനയ്യ കുമാർ മത്സരിക്കുന്നതിനാൽ മണ്ഡലം ശ്രദ്ധയാകർഷിച്ചിരുന്നു.
എക്‌സിറ്റ് പോളുകളും ബിജെപിക്ക് വൻ വിജയം പ്രവചിച്ചിരുന്നു. 2019 ലെ സാഹചര്യത്തിന്‍റെ ആവർത്തനമായിരുന്നു എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്. ബിജെപി 50% മുതൽ 56% വരെ വോട്ട് ഷെയർ നേടുമെന്നായിരുന്നു പ്രവചനം.