താനെ: ഭൂമി തർക്കത്തെത്തുടർന്നു മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ സഖ്യകക്ഷിയായ ശിവസേനാ നേതാവിനു നേരേ വെടിവച്ചു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയുടെ കല്യാൺ ജില്ലാ പ്രസിഡന്റ് മഹേഷ് ഗെയ്ക്ക്വാദിനാണു വെള്ളിയാഴ്ച രാത്രി ഉല്ലാസ്നഗറിലെ ഹിൽ ലൈൻ പൊലീസ് സ്റ്റേഷനിൽ തർക്കത്തിനിടെ വെടിയേറ്റത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച മഹേഷിന്റെ നില ഗുരുതരമായി തുടരുന്നു. വെടിയുതിർത്ത കല്യാണിലെ ബിജെപി എംഎൽഎ ഗൺപത് ഗെയ്ക്ക്വാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവ്ന്ദ്ര ഫഡ്നാവിസ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
തന്റെ മകനെ മഹേഷിന്റെ ആളുകൾ മർദിച്ചപ്പോൾ രക്ഷിക്കാൻ വേണ്ടി വെടിവച്ചതാണെന്ന് ഗൺപത് അവകാശപ്പെട്ടു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്രയിൽ ക്രിമിനലുകളുടെ സാമ്രാജ്യം കെട്ടിപ്പടുക്കാനാണു ശ്രമിക്കുന്നതെന്നും ഗൺപത്. കല്യാൺ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലാണ് ഉല്ലാസ്നഗർ. ഏക്നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെയാണ് ഇവിടത്തെ സിറ്റിങ് എംപി.
ഗൺപതിന്റെ മകൻ ഭൂമി തർക്കവുമായി ബന്ധപ്പെട്ട പരാതി നൽകാൻ എത്തിയതോടെയാണ് സംഭവത്തിനു തുടക്കമെന്ന് പൊലീസ് പറയുന്നു. തൊട്ടുപിന്നാലെ മഹേഷും അദ്ദേഹത്തിന്റെ അണികളുമെത്തി. ഇതിനുശേഷം ഗൺപതും സ്റ്റേഷനിലെത്തി. എംഎൽഎയും സേനാ നേതാവും തമ്മിലുള്ള തർക്കത്തിനിടെയാണ് വെടിവയ്പ്പുണ്ടായതെന്നും മഹേഷിനും ഒപ്പമുണ്ടായിരുന്ന രാഹുൽ പാട്ടീലിനും പരുക്കേറ്റെന്നും പൊലീസ്. ഗൺപതിനെ കൂടാതെ മറ്റു രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
മുഖ്യമന്ത്രിയുടെ മകനും കല്യാൺ എംപിയുമായ ശ്രീകാന്ത് ഷിൻഡെ ബോർഡുകൾ സ്ഥാപിച്ച് താൻ ചെയ്ത പ്രവർത്തനങ്ങളുടെ ക്രെഡിറ്റ് അടിച്ചെടുക്കുകയാണെന്നു ഗൺപത് ആരോപിച്ചു. ഇവർ ബിജെപി നേതാക്കളെ ആക്രമിക്കുകയാണ്. ഇക്കാര്യം നേതാക്കളോട് പലതവണ പറഞ്ഞിട്ടുണ്ടെന്നും ഗൺപത്.
ഏക്നാഥ് ഷിൻഡെ തനിക്ക് കോടികൾ തരാനുണ്ടെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും ഗൺപത് പറഞ്ഞു. നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് ഉപമുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞു. എംഎൽഎ കുറ്റക്കാരനെങ്കിൽ പാർട്ടി നടപടിയെടുക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ഭവൻകുലെ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ നിയമം കൈയിലെടുക്കുന്നത് തെറ്റാണെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. ക്രമസമാധാന നില തകർന്നെന്നും മുഖ്യമന്ത്രി ഷിൻഡെ രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.