''ഞാനൊരു നാരങ്ങ മുറിച്ചിട്ടു, സ്വിച്ചിട്ട പോലെ മഴ നിന്നു'', പറയുന്നത് ആരാകും, ബിജെപി എംപി തന്നെ! Video
റായ്പുർ: കൃത്രിമോപഗ്രഹങ്ങളും റഡാറുകളും ക്ലൗഡ് സീഡിങ്ങുമൊക്കെ വെറുതെ കാശ് കളയാൻ ഉണ്ടാക്കിവച്ചതാണെന്ന് തെളിയിച്ചിരിക്കുകയാണ് ഛത്തിസ്ഗഢിൽ നിന്നുള്ള ബിജെപി ലോക്‌സഭാ എംപി ഭോജ്‌രാജ് നാഗ്. സംസ്ഥാന മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പങ്കെടുത്ത പൊതുപരിപാടി മഴയിൽ മുങ്ങാതിരിക്കാൻ എംപി പ്രയോഗിച്ച 'ശാസ്ത്രീയ പ്രതിവിധി' കേട്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയയും ശാസ്ത്രലോകവും: മറ്റൊന്നുമല്ല, ഒരു ചെറുനാരങ്ങ എടുത്തു, വെട്ടൊന്ന് മുറി രണ്ട്!
ബാലോദ് ജില്ലയിൽ നടന്ന 'മഹ്താരി വന്ദന സമ്മാൻ' ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുമ്പോഴായിരുന്നു ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടിയത്. ഇതോടെ പരിപാടി മുടങ്ങുമെന്ന് പേടിച്ച എംപി ഉടൻ തന്നെ മഴ ദൈവത്തോടു സംസാരിച്ചു. "ഇപ്പോൾ പെയ്യിപ്പിക്കല്ലേ സാറേ, പരിപാടി കഴിയുന്നത് വരെ ഒന്ന് ഹോൾഡ് ചെയ്യ്" എന്ന് പ്രാർഥിച്ച ശേഷം കൈയിലുണ്ടായിരുന്ന നാരങ്ങ മുറിക്കുകയായിരുന്നുവെന്നാണ് വിദ്വാന്‍റെ അവകാശവാദം.
സത്യം പറയാമല്ലോ, മുറിച്ച നാരങ്ങ പോലെ മഴ മേഘങ്ങൾ രണ്ടു വഴിക്ക് മാറിപ്പോയി! പരിപാടി കഴിഞ്ഞതിന് ശേഷം മാത്രം പെയ്യാൻ മഴദേവന് എംപി പ്രത്യേക പർമിഷനും നൽകിയിട്ടുണ്ടത്രേ. സദസിലിരുന്ന മുഖ്യമന്ത്രി ഇതു കേട്ട് അഭിനന്ദനസൂചകമായി പുഞ്ചിരി തൂകി. ഇനി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അടച്ചുപൂട്ടി നാരങ്ങത്തോട്ടം വച്ചുപിടിപ്പിക്കാൻ മുഖ്യമന്ത്രി ഉത്തരവിടുമോ എന്ന് കണ്ടറിയണം.
എംപിയുടെ ഈ 'നാരങ്ങാ പ്രയോഗം' ഇതാദ്യമല്ലെന്നതാണ് രസകരമായ വസ്തുത. താൻ നേരിടുന്ന എല്ലാ പ്രതിസന്ധികൾക്കും ഈ ഒറ്റമൂലിയാണ് പുള്ളിക്കാരന്‍റെ പ്രധാന ആയുധം. പണി കൃത്യമായി ചെയ്യാത്ത ഐഎഎസ് ഉദ്യോഗസ്ഥരെയും ബ്യൂറോക്രാറ്റുകളെയും നാരങ്ങ മുറിച്ച് 'ശരിയാക്കിക്കളയും' എന്ന് പണ്ട് പുള്ളി പരസ്യമായി മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്രൊ ഇനി കാലാവസ്ഥ പ്രവചന ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിന് പകരം ഭോജ്‌രാജ് നാഗിന് രണ്ട് കിലോ നാരങ്ങ വാങ്ങിക്കൊടുത്താൽ കോടികൾ ലാഭിക്കാം എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഏതായാലും, അടുത്ത തവണ ഇന്ത്യയിൽ എവിടെയെങ്കിലും വരൾച്ചയോ പ്രളയമോ ഉണ്ടായാൽ ദുരന്തനിവാരണ സേനയെക്കാൾ മുന്നേ എംപിയും അദ്ദേഹത്തിന്‍റെ വെട്ടുകത്തിയും സംഭവസ്ഥലത്ത് എത്തും എന്ന് പ്രതീക്ഷിക്കാം!
