

യുംനം ഖേംചന്ദ് മുഖ്യമന്ത്രിയാകും
ന്യൂഡൽഹി: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം അവസാനിക്കുന്നതോടെ ബിജെപി സർക്കാർ രൂപീകരിക്കാനുള്ള നീക്കം ആരംഭിച്ചു. പുതിയ സർക്കാർ രൂപീകരിക്കുമ്പോൾ ബിജെപിയുടെ യുംനം ഖേംചന്ദ് മുഖ്യമന്ത്രിയാകും. ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് യുംനം ഖേംചന്ദിനെ ബിജെപിയുടെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്.
മണിപ്പൂരിൽ നിന്നുള്ല ബിജെപി എംഎൽഎമാരും എൻഡിഎ നേതാക്കളുമായും ബിജെപി നേതൃത്വം ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. മണിപ്പൂരിലെ ബിജെപിയുടെ കേന്ദ്ര നിരീക്ഷകനായ തരുൺ ചുംഗ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പാത്ര തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
ഇതിന് ശേഷമാണ് ബിജെപി എംഎൽഎയായ യുംനം ഖേംചന്ദിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. 2025 ഫെബ്രുവരി 9നാണ് വംശീയ കലാപങ്ങളെ തുടർന്ന് മണിപ്പൂർ മുഖ്യമന്ത്രിയായിരുന്ന എൻ. ബിരേൻസിങ് രാജിവെച്ചത്. ഇതിന് പിന്നാലെയാണ് ഫെബ്രുവരി 13ന് രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും സഭ പിരിച്ചുവിട്ടിരുന്നില്ല. 2026 ഫെബ്രുവരി 13ന് രാഷ്ട്രപതി ഭരണം അവസാനിക്കും.