

ഇൻസ്റ്റഗ്രാമിൽ സജീവമായി ബിജെപി
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിനു പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ സജീവമാകാൻ ബിജെപി നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനു പിന്നാലെയാണ് കേന്ദ്ര മന്ത്രിമാരും പാർട്ടി നേതാക്കളുമെല്ലാം കൂട്ടത്തോടെയാണ് ഇൻസ്റ്റഗ്രാമിലേക്ക് ഒഴുകിയെത്തിയത്.
നീറ്റ് വിവാദത്തിൽ ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ ഇൻസ്റ്റഗ്രാം പ്രധാന പങ്കുവച്ചിരുന്നു. പ്രതിഷേധക്കാരായ വിദ്യാർഥികളെല്ലാം ഇൻസ്റ്റഗ്രാം റീൽസുകളിലൂടെയാണ് അവരുടെ ആശയങ്ങൾ പങ്കുവച്ചിരുന്നത്. ഇവയെല്ലാം വൻതോതിൽ ഷെയർ ചെയ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് ഇൻസ്റ്റഗ്രാമിന്‍റെ പ്രാധാന്യം മനസിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയത്. പ്രക്ഷോഭം നടക്കുന്നതിനിടെ മോദി രണ്ട് തവണ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സ്വന്തം റീൽസ് പങ്കുവയ്ക്കുകയും ചെയ്തു. നിലവിൽ ഇൻസ്റ്റഗ്രാമിൽ 105 മില്യൺ ഫോളോവേഴ്സാണ് മോദിക്കുള്ളത്.
9.5 മില്യൺ ഫോളോവേഴ്സാണ് ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിനുള്ളത്. രാജ്യത്ത് ഏറ്റവുമധികം പേർ പിന്തുടരുന്ന രാഷ്ട്രീയ പാർട്ടികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൊന്നാണ് ബിജെപിയുടേത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിരവധി റീൽസുകളും അക്കൗണ്ടിലൂടെ പുറത്തുവരുന്നുണ്ട്. പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി പ്രൾഹാദ് ജോഷിയും ഇൻസ്റ്റഗ്രാമിൽ സജീവമാണ്. നീറ്റ് വിവാദത്തിൽ സർക്കാരിന്‍റെ നിലപാട് വിശദീകരിക്കാൻ ഇൻസ്റ്റഗ്രാമാണ് ജോഷിയും ഉപയോഗിച്ചത്. കൂടാതെ നീറ്റ് വിഷയത്തിൽ കോക്രോച്ച് ജനതാ പാർട്ടിയുമായി ചർച്ച നടത്തിയ കേന്ദ്രമന്ത്രിമാരായ ജെപി നഡ്ഡയും ജിതേന്ദ്ര സിങ്ങും ഇൻസ്റ്റഗ്രാം വഴിയാണ് വിവരങ്ങൾ പങ്കുവച്ചത്.
നീറ്റ് വിഷയത്തിൽ കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജുവും ഇൻസ്റ്റഗ്രാമിൽ വീഡിയോകൾ പോസ്റ്റു ചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിൽ സജീവമായ മന്ത്രിമാരിൽ ഒരാൾ കൂടിയാണ് റിജിജു. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ, കേന്ദ്ര വാണിജ്യ-വ്യവസായമന്ത്രി പിയൂഷ് ഗോയൽ, കേന്ദ്ര വനിത-ശിശുക്ഷേമമന്ത്രി അന്നപൂർണ ദേവി, ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ തുടങ്ങിയവരും ഇൻസ്റ്റഗ്രാമിൽ സജീവമാണ്.