നന്ദിഗ്രാമിൽ ബിജെപി പ്രവർത്തക കൊല്ലപ്പെട്ടു; പ്രദേശത്ത് സംഘർഷാവസ്ഥ

പ്രദേശത്ത് 12 മണിക്കൂർ ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്
bjp worker killed in nandigram
bjp worker killed in nandigram
Updated on

കൊൽ‌ക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബിജെപി പ്രവർത്തക കൊല്ലപ്പെട്ടതിനെത്തുടർന്ന് വൻ പ്രതിഷേധം. സോനചുര സ്വദേശിയായ രതിബാല അർഹി (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണെന്നാരോപിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചെത്തി.

ഇതോടെ പ്രദേശത്ത് വൻ സംഘർഷമാണ് പൊട്ടിപ്പുറപ്പെട്ടത്. നന്ദിഗ്രാമിൽ പ്രതിഷേധിച്ചെത്തിയവർ പ്രദേശത്തെ റോഡുകൾ അടപ്പിടച്ചതായാണ് വിവരം. കൂടാതെ ടയറുകൾ കത്തിക്കുകയും കടകൾക്ക് തീയിടുകയും ചെയ്തു.

പ്രദേശത്ത് 12 മണിക്കൂർ ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അക്രമാസക്തമായ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ വൻ പൊലീസ് സംഘത്തെയും ആർഎഎഫിനെയും മേഖലയിൽ നിയോഗിച്ചിട്ടുണ്ട്.

മേയ് 25 ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി രതിബാല ഉൾപ്പെടെയുള്ള സംഘം ബുധനാഴ്ച രാത്രി പോളിങ് ബൂത്തിന് കാവൽ നിൽക്കുന്നതിനിടെയായിരുന്നു സംഭവം. മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതസംഘം രതിബാലയെയും ഒപ്പം ഉണ്ടായിരുന്നവരെയും ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ നിരവധിപ്പേർക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റ ഏഴു പേരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല.

logo
Metro Vaartha
www.metrovaartha.com