

ന്യൂഡൽഹി: മേരീ മാട്ടീ മേരാ ദേശ് ക്യാംപയ്നിന്‍റെ ഭാഗമായി മഹാത്മാ ഗാന്ധിയും ജവഹർ ലാൽ നെഹ്രുവും അടക്കമുള്ള നേതാക്കളുടെ സ്മൃതി കുടീരത്തിൽ നിന്ന് മണ്ണ് ശേഖരിക്കുമെന്ന് മുൻ കേന്ദ്രമന്ത്രി വിജയ് ഗോയൽ. സെപ്റ്റംബർ 23ന് ഗാന്ധിജിയുടെ സ്മൃതി കുടീരത്തിൽ നിന്ന് മണ്ണ് ശേഖരിച്ചു കൊണ്ട് ക്യാപയ്നിനു തുടക്കമിടും. പിന്നീട് പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, ചൗധരി ചരൺ സിങ്, ചന്ദ്ര ശേഖർ, അടൽ ബിഹാരി വാജ്പേയി, ജഗ്ജീവൻ റാം എന്നിവരുടെ സ്മൃതി കുടീരങ്ങളിൽ നിന്നും മണ്ണ് ശേഖരിക്കും.
ഇക്കാര്യത്തിൽ രാഷ്ട്രീയമില്ലെന്നും ഗോയൽ വ്യക്തമാക്കി. ഇന്ത്യയുടെ എല്ലാം പ്രധാനമന്ത്രിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റിൽ ആദരിച്ചു സംസാരിച്ചു. ഇന്ത്യയെ ശക്തമാക്കുന്നത് ഐക്യമാണെന്ന സന്ദേശമാണ് ഞങ്ങൾ മുന്നോട്ടു വയ്ക്കാൻ ആഗ്രഹിക്കുന്നത്. ജൂലൈയിലാണ് രക്തസാക്ഷികളെ ആദരിക്കുന്നതിനായി മോദി മേരി മാട്ടി മേരാ ദേശ് ക്യാംപയിൻ പ്രഖ്യാപിച്ചത്. ക്യാംപയിനിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ നിന്നുള്ള മണ്ണ് നിറച്ച 7500 കലശങ്ങളുമായി അമൃത് കലശ് യാത്ര സംഘടിപ്പിക്കും.