ഭുവനേശ്വർ: ബോട്ട് മീൻ വലയിൽ കുടുങ്ങിയതിനെ തുടർന്ന് കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം റുപാല തടാകത്തിൽ കുടുങ്ങിയത് രണ്ട് മണിക്കൂർ. ഒഡിഷയിലെ ചിൽക തടാകത്തിലാണ് കുടുങ്ങിയത്. തുടർന്ന് മറ്റൊരു ബോട്ടെത്തിച്ച് മന്ത്രിയെ കരയ്ക്കെത്തിക്കുകയായിരുന്നു.
ഖുർദ ജില്ലയിലെ ബർക്കുലിൽ നിന്ന് പുരിയിലേക്ക് പോവുകയായിരുന്നു മന്ത്രി. ബോട്ട് തടാകത്തിന്‍റെ മധ്യഭാഗത്തെത്തിയപ്പോഴാണ് വലയിൽ കുടുങ്ങിയത്. തുടർന്ന് രണ്ടു മണിക്കൂറോളം തടാകത്തിൽ തുടരേണ്ടിവന്നു.
സാഗർ പരിക്രമ പരിപാടിയുടെ ഭാഗമായി ഒഡിഷയിലെ മത്സ്യത്തൊഴിലാളികളെ സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. ബോട്ട് ഓടിച്ചിരുന്നയാൾക്ക് വഴി പരിചിതമല്ലെന്നും അങ്ങനെ വഴിതെറ്റിയതാണ് അപകടമുണ്ടായതെന്നും മന്ത്രി പറഞ്ഞു.