

സുബിൻ ഗാർഗ്
ദിസ്പൂർ: പ്രശസ്ത ബോളിവുഡ് ഗായകൻ സുബിൻ ഗാർഗിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രത‍്യേക അന്വേഷണ സംഘം ഡിസംബർ 12ന് കുറ്റപത്രം സമർപ്പിക്കും. അസം പൊലീസിന്‍റെ പ്രത‍്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.
സിംഗപ്പൂരിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കം രണ്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ അടങ്ങുന്നതാണ് കുറ്റപത്രം. ഇതുവരെ കേസിൽ സുബിൻ ഗാർഗിന്‍റെ മാനേജർ അടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുബിൻ ഗാർഗിന്‍റെ മരണം കൊലപാതകമാണെന്ന് അസം മുഖ‍്യമന്ത്രി ഹിമന്ത ബിശ്വ ശർമ നേരത്തെ നിയമസഭയിൽ ഉന്നയിച്ചിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് സുബിന്‍റെ മരണമെന്നായിരുന്നു മുഖ‍്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.
സുബിൻ ഗാർഗിനെ മാനേജരും സംഗീത പരിപാടിയുടെ സംഘാടകനും വിഷം കൊടുത്ത് കൊന്നതായിരിക്കാമെന്ന് സംഗീത ബാന്‍ഡിലുള്ള സുബിന്‍റെ സഹപ്രവര്‍ത്തകന്‍ ശേഖര്‍ ജ്യോതി ഗോസ്വാമി ആരോപിച്ചിരുന്നു. സുബിന്‍റെ ദുരൂഹ മരണം അന്വേഷിക്കാന്‍ ഗോഹട്ടി ഹൈക്കോടതിയിലെ ജസ്റ്റിസ് സൗമിത്ര സൈകിയയുടെ നേതൃത്വത്തില്‍ ഒരു ഏകാംഗ ജുഡീഷ്യല്‍ കമ്മിഷനെയും നിയോഗിച്ചിട്ടുണ്ടായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 19ന് സിംഗപ്പൂരിൽ വച്ചാണ് സുബിൻ ഗാർഗ് മരിച്ചത്. ഇമ്രാൻ ഹാഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ ഗാങ്സ്റ്റർ എന്ന ചിത്രത്തിലെ 'യാ അലി' എന്ന ഗാനം ഉൾപ്പടെ 38,000 ഗാനങ്ങളാണ് സുബിൻ വിവിധ ഭാഷകളിലായി പാടിയിട്ടുള്ളത്.