
ന‍്യൂഡൽഹി: ഡൽഹിയിലെ സ്കൂളുകളിലേക്ക് ബോംബ് സന്ദേശം അയച്ച സംഭവത്തിൽ പ്ലസ് ടു വിദ‍്യാർഥി പിടിയിൽ. പിടിയിലായ വിദ‍്യാർഥി ആറ് തവണയെങ്കിലും ഡൽഹിയിലെ വിവിധ സ്കൂളുകൾക്ക് ഭീഷണി സന്ദേശം അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംശയം ഒഴിവാക്കാനായി ഒന്നിലധികം സ്കൂളുകളിലേക്ക് സന്ദേശം അയച്ചിരുന്നു.
ഒരു തവണ 23 സ്കൂളുകളിലേക്ക് വരെ ഭീഷണി സന്ദേശം അയച്ചു. പരീക്ഷ എഴുതാതിരിക്കാൻ വേണ്ടിയാണ് വിദ‍്യാർഥി ബോംബ് സന്ദേശം അയച്ചതെന്നാണ് കണ്ടെത്തൽ. ബോംബ് ഭീഷണിയെ തുടർന്ന് പരീക്ഷകൾ റദ്ദാക്കുകയായിരുന്നു ലക്ഷ‍്യം. കഴിഞ്ഞ മാസം 11 ദിവസത്തിനിടെ 100 ഓളം സ്കൂളുകളിലേക്കാണ് ബോംബ് ഭീഷണി ലഭിച്ചിരുന്നത്.
ഡൽഹിയിലെ വിവിധ സ്കൂളുകൾക്ക് നേരെ ഒരേ സമയത്ത് ബോംബ് ഭീഷണി ഉയർന്നത് പൊലീസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ബോംബ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തിയിരുന്നുവെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിരുന്നില്ല. വിപിഎൻ ഉപയോഗിച്ചുള്ള സന്ദേശമായതിനാലാണ് കുറ്റകൃത‍്യം ചെയ്തയാളെ കണ്ടെത്താൻ വൈകിയത്.