

ലൂത്ര സഹോദരന്മാർ
പനാജി: കഴിഞ്ഞ ഡിസംബറിൽ ഗോവ ബാഗ ബീച്ചിലെ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തെത്തുടർന്ന് 25 പേർ മരിക്കാനിടയായ സംഭവത്തിൽ പ്രതികളായ ലൂത്ര സഹോദരന്മാർക്ക് നൽകിയ ജാമ‍്യം ബോംബെ ഹൈക്കോടതി ചൊവ്വാഴ്ച റദ്ദാക്കി. ജസ്റ്റിസ് ഡോ. നീല ഗോഖലെ ഉൾപ്പെടുന്ന സിംഗിൾ ബെഞ്ചാണ് വിചാരണ കോടതി നേരത്തെ പ്രതികൾക്ക് നൽകിയിരുന്ന ജാമ‍്യം ചോദ‍്യം ചെയ്തുകൊണ്ടുള്ള അപേക്ഷകൾ പരിഗണിച്ച് നടപടിയെടുത്തത്.
2025 ഡിസംബർ ആറിനാണ് ഗോവയിലെ അർപോറയിലുള്ള ബിർച്ച് ബൈ റോമിയോ ലെയ്‌ൻ നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിക്കുകയും 50 പേർക്ക് പരുക്കേൽക്കുകയും ചെയ്തത്. സൗരവ് ലൂത്ര, ഗൗരവ് ലൂത്ര ഇവരുടെ ബിസിനസ് പങ്കാളി അജയ് ഗുപ്ത എന്നിവർ ചേർന്നാണ് നൈറ്റ് ക്ലബ്ബ് നടത്തിയിരുന്നത്.
കേസിൽ മൂന്ന് പേർക്കും ഈ വർഷം ഏപ്രിലിൽ വിചാരണക്കോടതി ജാമ‍്യം നൽകുകയായിരുന്നു. വിചാരണക്കോടതിയിൽ കീഴടങ്ങാൻ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് പ്രതികൾക്ക് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിൽ പ്രതികൾക്ക് ജാമ‍്യം തേടാം.
കുറ്റകരമായ നരഹത‍്യ, മനുഷ‍്യ ജീവന് ഭീഷണിയാകുന്ന പ്രവൃത്തികൾ, വ‍്യാജ രേഖ ചമയ്ക്കൽ, തീപിടിത്തവുമായി ബന്ധപ്പെട്ട് അശ്രദ്ധമായ പെരുമാറ്റം എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരേ കേസെടുത്തിരുന്നതായാണ് അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.