

മാനനഷ്ടക്കേസ്; 90 വയസുകാരിയോട് 20 വർഷം കാത്തിരിക്കാൻ ബോംബെ ഹൈക്കോടതി
file image
മുംബൈ: 90 വയസുകാരിയോട് അവരുടെ മാനനഷ്ടക്കേസ് കേൾക്കാൻ 20 വർഷം കൂടി കാത്തിരിക്കാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി. 90 വയസുകാരി തരിണിബെനും 57 കാരി ധ്വനി ദേശായും ചേർന്ന് ഫയൽ ചെയ്തകേസ് 2046 ന് ശേഷം മാത്രമേ പരിഗണിക്കൂ എന്നാണ് ജസ്റ്റിസ് ജിതേന്ദ്ര ജെയിനിന്‍ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യക്തമാക്കിയത്.
നിയമപരമായ തർക്കത്തേക്കാൾ ഉപരി ഇത് ഒരു 'അഹന്തയുടെ പോരാട്ടം' ആണെന്നാണ് കോടതി നിരീക്ഷിച്ചത്. ഈ കേസ് നീതി ന്യായ വ്യവസ്ഥയെ തടസപ്പെടുത്തുന്നതാണെന്നും കക്ഷികൾ തമ്മിലുള്ള ഈ അഹങ്കാരത്തിന്‍റെ പോരാട്ടം കാരണം വ്യവസ്ഥ സ്തംഭിക്കുകയയാണെന്നും തത്കാലം യാഥാർഥ്യത്തിനാണ് മുൻഗണന നൽകുന്നതെന്നും കോടിതി വ്യക്തമാക്കി. അനാവശ്യമായ ഇത്തരം വാശികൾ കോടതിയുടെ വിലപ്പെട്ട സമയം കവരുകയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
2015-ൽ ശ്യാം കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിനിടെ നടന്ന സംഭവങ്ങളെത്തുടർന്ന് തങ്ങൾക്ക് മാനസിക വിഷമവും പീഡനവുമുണ്ടായതായി ഇവർ അവകാശപ്പെടുന്നു. ഇതിന് നഷ്ടപരിഹാരമായി 20 കോടി രൂപയാണ് ഇവർ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മാപ്പ് പറഞ്ഞ് കേസ് അവസാനിപ്പിക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നുവെങ്കിലും പരാതിക്കാരി അതിന് തയ്യാറാകാതെ കേസുമായി മുന്നോട്ട് പോകണമെന്ന പിടിവാശിയിലായിരുന്നു. തുടർന്നാണ് കോടതി 20 വർഷം കാത്തിരിക്കാൻ നിർദേശിച്ചത്.