
സുരക്ഷ കടുപ്പിച്ച് രാജ്യം; ആരോഗ്യപ്രവർത്തകരുടെ അവധി റദ്ദാക്കി, ഷൂട്ട് അറ്റ് സൈറ്റ്, അതിർത്തികൾ അതീവ ജാഗ്രതയിൽ, ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തിൽ സുരക്ഷ കടുപ്പിച്ച് രാജ്യം. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നും സംഘർഷമുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാലാണ് ഈ തീരുമാനമെന്നാണ് വിവരം.
ആരോഗ്യ പ്രവർത്തകർ, പൊലീസ്, റെയിൽവേ ജീവനക്കാരുടെ അവധികൾ റദ്ദാക്കി. അവധിയിൽ പോയവരോട് ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദേശം നൽകി. ഇനിയൊരു നിർദേശം ഉണ്ടാകുന്നതുവരെ ജീവനക്കാർക്ക് അവധി നൽകില്ല. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടാൽ ഉടന്‍ അതിർത്തി സുരക്ഷാ സേനാംഗങ്ങൾക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നൽകി.
ചണ്ഡിഗഡിൽ ആയുഷ്മാൻ ആരോഗ്യമന്ദിറുകളിലെ മെഡിക്കൽ ഓഫീസർമാർക്കും ജീവനക്കാർക്കും ഉടൻ ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. അടിയന്തര സാഹചര്യത്തിൽ ഡ്യൂട്ടിക്ക് എത്താൻ തയാറായിരിക്കണമെന്നാണ് അറിയിപ്പുള്ളത്. പൊതുസമ്മേളനങ്ങൾക്കും നിയന്ത്രണം കൊണ്ടുവന്നു.
കടുത്ത ജാഗ്രതയില്ലാണ് ഉത്തരേന്ത്യ ഉള്ളത്. അതിർത്തി പൂർണമായും അടച്ചുപൂട്ടി. പാക്കിസ്ഥാനുമായി 1,070 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജസ്ഥാനിൽ അതീവ ജാഗ്രതയിലാണുള്ളത്. ജമ്മുകശ്മീരിന് പിന്നാലെ പഞ്ചാബിലും രാജസ്ഥാനിലും സ്കൂളുകൾ അടച്ചു. പാക് അതിർത്തിയിലുള്ള 6 ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ലെന്നാണ് വിവരം. പരീക്ഷകളും മാറ്റിവച്ചു.
അമൃത്‌സര്‍ വിമാനത്താവളം പൂര്‍ണമായും അനിശ്ചിത കാലത്തേക്ക് അടച്ചു. ജോധ്പുർ, കിഷൻഗഡ്, ബിക്കാനീർ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ മെയ് 9 വരെ നിർത്തിവച്ചിരിക്കുകയാണ്.
രാജസ്ഥാനിൽ ജയ്സാൽമീർ, ജോധ്പുർ എന്നിവിടങ്ങളിൽ അർധരാത്രി മുതൽ പുലർച്ചെ 4 വരെ ബ്ലാക്ക്ഔട്ട് ചെയ്യാനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചു. അതിർത്തി ഗ്രാമങ്ങളും ജാഗ്രതയിലാണ്. ഒഴിപ്പിക്കൽ പദ്ധതികളും നിലവിലുണ്ട്. പടിഞ്ഞാറൻ മേഖലയിൽ യുദ്ധവിമാനങ്ങൾ ആകാശത്ത് പട്രോളിങ് നടത്തുന്നതിനാൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കി.