

സംസ്ക്കാരത്തിനായി കൊണ്ടുപോകവെ ആംബുലന്‍സ് റോഡിലെ കുഴിയിൽ വീണു; മസ്തിഷ്കമരണം സംഭവിച്ച വീട്ടമ്മ കണ്ണു തുറന്നു
ലഖ്‌നൗ: മസ്തിഷ്‌ക മരണം സംഭവിച്ച് സംസ്ക്കരിക്കാനായി വീട്ടിലേക്ക് ആംബുലൻസിൽ കൊണ്ടുപോയ 50 വയസുകാരി ജീവിതത്തിലേക്ക് മടങ്ങി വന്നു. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാം. പക്ഷേ യുപിയിൽ നടന്ന യഥാർഥ സംഭവത്തിന്‍റെ വിശദാംശങ്ങൾ പുറത്തു വരുമ്പോൾ എല്ലാവരും ആശ്ചര്യത്തിലാണ്.
ബറേലിയിലെ ആശുപത്രിയിലെ ഡോക്റ്റര്‍മാരാണ് 50 കാരിയായ വിനീത ശുക്ല മരിച്ചെന്ന് കുടുംബത്തോട് പറഞ്ഞത്. വിനീതയുടെ ഭര്‍ത്താവ് കുല്‍ദീപ് കുമാര്‍ ശുക്ല ഇവരെ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ വീട്ടിലേയ്ക്ക് കൊണ്ടുപോയി. സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കാന്‍ ബന്ധുക്കളോട് നിര്‍ദേശവും നൽകി.
ദേശീയ പാതയിലെ കുഴി നിറഞ്ഞ ഭാഗത്തെത്തിയപ്പോള്‍ ആംബുലന്‍സ് വലിയ കുഴിയില്‍ വീണ് കുലുങ്ങി. ശ്വാസം നിലച്ച വിനീത സാധാരണ ഗതിയില്‍ ശ്വസിക്കാന്‍ തുടങ്ങി. ഉടനെ തിരിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ദിവസങ്ങൾ മാത്രം ചികിത്സയിലായിരുന്ന വിനീത തിങ്കളാഴ്ച പൂര്‍ണ ആരോഗ്യവതിയായി വീട്ടിലേയ്ക്ക് മടങ്ങി.