
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആകാശ് വ്യോമ പ്രതിരോധ സംവിധാനം
ന്യൂഡൽഹി: ഇന്ത്യയുടെ ആകാശ് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാൻ താത്പര്യമറിയിച്ച് ബ്രസീൽ. ഓപ്പറേഷൻ സിന്ദൂറിൽ പാക് ഡ്രോണുകളെയും മിസൈലുകളെയും ഫലപ്രദമായി പ്രതിരോധിച്ച് മികവു തെളിയിച്ചതിനു പിന്നാലെയാണ് ആകാശിനുവേണ്ടി ലാറ്റിനമെരിക്കൻ രാജ്യം രംഗത്തെത്തുന്നത്. പ്രതിരോധ വ്യവസായത്തിൽ രാജ്യത്തിനു നിർണായക മുന്നേറ്റത്തിനു വഴിയൊരുക്കുന്നതാണു ബ്രസീലിന്‍റെ ആവശ്യം.
ബ്രിക്സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീൽ സന്ദർശിക്കാനിരിക്കെയാണ് ആകാശും സ്കോർപ്പീൻ ക്ലാസ് അന്തർവാഹിനികളുമടക്കം ഇന്ത്യയിൽ നിന്നു പ്രതിരോധ സാമഗ്രികൾ വാങ്ങാൻ ലാറ്റിനമെരിക്കൻ രാജ്യം താത്പര്യമറിയിക്കുന്നത്. ബ്രസീലിൻ നേതാക്കളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചർച്ചയിൽ ഇതു പ്രധാന വിഷയമാകുമെന്നു വിദേശകാര്യ സെക്രട്ടറി (പൂർവകാര്യം) പി. കുമരൻ പറഞ്ഞു. തീര നിരീക്ഷണ സംവിധാനം, ഗരുഡ പീരങ്കികൾ തുടങ്ങിയവയും ബ്രസീൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡിആർഡിഒ) തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനമാണ് ആകാശ്.
ചൈനയുടെയും തുർക്കിയുടെയും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ശ്രീനഗർ മുതൽ ഗുജറാത്തിലെ ഭുജ് വരെയുള്ള മേഖലകളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ പ്രതിരോധിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു ആകാശ്.
എഐയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആകാശ്തീർ സംവിധാനത്തിലെ പ്രധാന ഘടകമാണ് ആകാശ് മിസൈൽ. 100 ശതമാനം കൃത്യതയോടെ വ്യോമ ഭീഷണികളെ പ്രതിരോധിക്കുന്ന ഇന്‍റഗ്രേറ്റ് കൗണ്ടർ യുഎഎസ്- എയർ ഡിഫൻസ് സിസ്റഅറത്തിന്‍റെ ഭാഗവുമാണിത്. 25 കിലോമീറ്റർ വരെ ദൂരപരിധിയുള്ള മധ്യദൂര ഭൂതല- വ്യോമ മിസൈലാണ് ആകാശ്. വിമാനങ്ങളെയും ഡ്രോണുകളെയും സൂപ്പർസോണിക് വേഗത്തിൽ നേരിടാൻ ഇവയ്ക്കു കഴിയും. ആകാശ് മിസൈലുകളുടെ സംയുക്ത നിർമാണത്തിനും ബ്രസീൽ താത്പര്യമറിയിച്ചിട്ടുണ്ട്.