

ആണവ സംഘർഷത്തിന്‍റെ വർധിച്ചുവരുന്ന അപകടസാധ്യതയിൽ ആശങ്ക രേഖപ്പെടുത്തി ബ്രിക്സ്
ന്യൂഡൽഹി: ആണവ സംഘർഷത്തിന്‍റെ വർധിച്ചുവരുന്ന അപകടസാധ്യതയിൽ ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കൾ. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ പൂർണ സുരക്ഷാ മേൽനോട്ടത്തിലുള്ള സമാധാനപരമായ ആണവ നിലയങ്ങൾക്കും സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടാകുന്ന “മനഃപൂർവമായ ആക്രമണങ്ങളിൽ” നേതാക്കൾ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സായുധ സംഘർഷങ്ങൾക്കിടയിലും ആണവ സുരക്ഷ ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രണ്ട് ദിവസത്തെ ബ്രിക്സ് ഉച്ചകോടിയുടെ ആദ്യദിവസം അംഗീകരിച്ച ‘ന്യൂഡൽഹി പ്രഖ്യാപനത്തിലാണ്’ ഇക്കാര്യം വ്യക്തമാക്കിയത്. ആണവ അപകടത്തിന്‍റെയും സംഘർഷത്തിന്‍റെയും വർധിച്ചുവരുന്ന സാധ്യതയിൽ ആശങ്കയുണ്ടെന്നും നേതാക്കൾ പറഞ്ഞു.
ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ, ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ, അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിൽ ആദ്യദിവസത്തെ ചർച്ചകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപനം അംഗീകരിച്ചതായി അറിയിച്ചത്.
യുഎഇയും ഇറാനും തമ്മിൽ പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങൾ മറികടന്ന് സംയുക്ത പ്രഖ്യാപനത്തിൽ ധാരണയിലെത്തിയത് ഇന്ത്യയുടെ പ്രധാന നയതന്ത്ര നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഇറാനെതിരായ യുഎസ് ആക്രമണങ്ങളെയോ ഗൾഫ് അറബ് രാജ്യങ്ങൾക്കെതിരായ ഇറാൻ സൈന്യത്തിന്‍റെ ആക്രമണങ്ങളെയോ പ്രഖ്യാപനത്തിൽ നേരിട്ട് പരാമർശിച്ചില്ല. ഒരു രാജ്യത്തിന്‍റെയും പേര് പരാമർശിക്കാതെയാണ് പ്രഖ്യാപനത്തിൽ ആണവ നിലയങ്ങൾക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയത്.
ആണവ അപകടത്തിന്‍റെയും സംഘർഷത്തിന്‍റെയും വർധിച്ചുവരുന്ന സാധ്യതയിലും നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ആഗോള സ്ഥിരതയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി നിരായുധീകരണം, ആയുധനിയന്ത്രണം, ആണവവ്യാപന നിരോധനം എന്നിവയുടെ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും അവർ ആവർത്തിച്ചു.
ആണവായുധരഹിത മേഖലകൾ ആണവവ്യാപന നിരോധന സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണായക സംഭാവന നൽകുന്നതായും നേതാക്കൾ ചൂണ്ടിക്കാട്ടി. നിലവിലുള്ള എല്ലാ ആണവായുധരഹിത മേഖലകളെയും അവയുമായി ബന്ധപ്പെട്ട് ആണവായുധങ്ങൾ ഉപയോഗിക്കില്ലെന്നോ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തില്ലെന്നോ ഉള്ള ഉറപ്പുകളെയും പിന്തുണയ്ക്കുന്നതായും അവർ വ്യക്തമാക്കി.