ബ്രിക്സ് ഉച്ചകോടി; ലോകനേതാക്കൾക്കായി 500 ആഡംബര വാഹനങ്ങൾ സജ്ജം

ആഡംബര എസ്‌യുവികൾ, എംപിവികൾ, എക്സിക്യൂട്ടീവ് വാഹനങ്ങൾ എന്നിവ വാഹനവ്യൂഹത്തിൽ ഉൾപ്പെടുന്നുണ്ട്
Representative image

പ്രതീകാത്മക ചിത്രം

Updated on

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തുന്ന ലോകനേതാക്കൾക്കും വിദേശ പ്രതിനിധികൾക്കുമായി 500ഓളം ആഡംബര വാഹനങ്ങളുടെ പ്രത്യേക വാഹനവ്യൂഹം സജ്ജമാക്കി. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് 18ാമത് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്.

ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിദേശ പ്രമുഖരുടെയും പ്രതിനിധികളുടെയും യാത്രയ്ക്കായി പുനിയ ട്രാവൽസാണ് 500ഓളം പ്രീമിയം വാഹനങ്ങൾ ഒരുക്കിയിരിക്കുന്നത്. ആഡംബര എസ്‌യുവികൾ, എംപിവികൾ, എക്സിക്യൂട്ടീവ് വാഹനങ്ങൾ എന്നിവ വാഹനവ്യൂഹത്തിൽ ഉൾപ്പെടുന്നുണ്ട്.

മെഴ്സിഡസ് ബെൻസ് ജിഎൽഎസ് 450, ടൊയോട്ട വെൽഫയർ, കിയ കാർണിവൽ, ബിഎംഡബ്ല്യു 5 സീരീസ് തുടങ്ങിയ വാഹനങ്ങളാണ് പ്രതിനിധികളുടെ യാത്രയ്ക്കായി സജ്ജമാക്കിയിരിക്കുന്നത്. വിദേശ പ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് വാഹനങ്ങൾ തെരഞ്ഞെടുത്തത്.

ജിഎൽഎസ് 450, വെൽഫയർ എന്നീ വാഹനങ്ങളിൽ വിശാലമായ ക്യാബിനും യാത്രക്കാർക്ക് പിൻസീറ്റിൽനിന്ന് സീറ്റിന്‍റെ ക്രമീകരണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നിയന്ത്രിക്കാനാകുന്ന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിശാലമായ ക്യാബിനും പിന്നിലെ റിക്ലൈനിങ് സീറ്റുകളുമുള്ളതിനാലാണ് കിയ കാർണിവലും വാഹനവ്യൂഹത്തിൽ ഉൾപ്പെടുത്തിയത്. ലോകനേതാക്കൾ, മന്ത്രിമാർ, നയതന്ത്രജ്ഞർ, മറ്റ് ഉന്നതതല അതിഥികൾ എന്നിവരുടെ യാത്ര സുഗമമാക്കുന്നതിനായി ഏകോപിത ഗതാഗത സംവിധാനത്തിന്‍റെ ഭാഗമായാണ് വാഹനങ്ങൾ പ്രവർത്തിക്കുക.

ഇന്ത്യയുടെ അധ്യക്ഷതയിലാണ് ഇത്തവണത്തെ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ആഗോള ഭരണസംവിധാനങ്ങളിലെ പരിഷ്കാരം, സാമ്പത്തിക സഹകരണം, ഡിജിറ്റൽ പൊതുമേഖലാ അടിസ്ഥാനസൗകര്യം, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, കാലാവസ്ഥാ, ധനകാര്യം തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇൻഡോനേഷ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ 11 ബ്രിക്സ് അംഗരാജ്യങ്ങളിലെ നേതാക്കളും പങ്കാളി രാജ്യങ്ങളുടെയും ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും.

logo
Metro Vaartha
www.metrovaartha.com