

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ആദ്യദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ഏതാനും ലോകനേതാക്കൾ. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് തുടങ്ങിയവരാണ് അത്താഴവിരുന്നിൽ നിന്ന് വിട്ടുനിന്നത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് ഷി ജിൻപിങ് ഡൽഹിയിൽ എത്തിയത്. തുടർന്ന് നേരെ ഉച്ചകോടിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രി മോദിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ദീർഘദൂരം വിമാനത്തിൽ യാത്ര ചെയ്യുകയും തുടർന്ന് പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തതിനാൽ ക്ഷീണം കാരണമാണ് ഷി അത്താഴവിരുന്നിൽ പങ്കെടുക്കാത്തതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. ശനിയാഴ്ച രാവിലെ ബെയ്ജിങ്ങിൽ നിന്ന് പ്രത്യേക വിമാനത്തിൽ പുറപ്പെട്ട് നേരെ ഡൽഹിയിലേക്ക് എത്തുകയായിരുന്നു ഷി.
അതേസമയം റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ അടക്കമുള്ള മറ്റു നേതാക്കൾ അത്താഴവിരുന്നിൽ പങ്കെടുത്തു. കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും വിരുന്നിന് എത്തിയിരുന്നു. അമിത് ഷാ, നിർമല സീതാരാമൻ, പിയുഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാൻ, ലോക്സഭ സ്പീക്കർ ഓം ബിർള, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫഡ്നാവിസ്, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശർമ എന്നിവർ വിരുന്നിൽ പങ്കെടുത്തു. രണ്ട് ബസുകളിലായാണ് പാർലമെന്‍റ് ഹൗസിൽ നിന്ന് ഭാരത് മണ്ഡപത്തിലേക്ക് വിരുന്നിൽ പങ്കെടുക്കാൻ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും എത്തിയത്. കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും ഒരുമിച്ച് ബസിൽ യാത്ര ചെയ്തതും കൗതുകകരമായ കാഴ്ചയായി.