ലഖ്‌നൗ: കല്ല്യാണ പന്തലിൽ വധുവരൻമാർ തമ്മിൽ ചുംബിച്ചതിന് കുടുംബങ്ങൾ തമ്മിൽ അടിയായി. ഉത്തർപ്രദേശിലെ മീററ്റ് ഹാപൂരിലെ അശോക് നഗർ പ്രദേശത്താണ് സംഭവം. തിങ്കളാഴ്ച രാത്രി രണ്ട് സഹോദരിമാരുടെയും വിവാഹം ഒരുമിച്ചാണ് നടത്തിയത്. ഇളയ സഹോദരിയും വരനും വിവാഹ ചടങ്ങിനിടെ ചുംബിച്ചതാണ് വീട്ടുകാരെ പ്രകോപിതരാക്കിയത്. തുടർന്ന് ഇരു വീട്ടുകാരും തമ്മിൽ അടികൂടാൻ തുടങ്ങുകയായിരുന്നു.
വടികളും കത്തികളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വധുവിന്റെ അച്ഛനുള്‍പ്പടെ ആറ് പേര്‍ക്ക് പരിക്കേറ്റു. പിന്നീട് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ചടങ്ങിനിടെ വരന്‍ വധുവിനെ ബലമായി ചുംബിക്കുകയായിരുന്നുവെന്നാണ് പെണ്‍വീട്ടുകാരുടെ ആരോപണം. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലുംപ്പെട്ട ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടർന്ന് നടത്തിയ ചർച്ചയിൽ സംഭവം രമ്യതയിൽ പരിഹരിക്കുകയും കല്യാണം പിന്നീടുള്ള തീയതിയിലേക്ക് മാറ്റാനുള്ള നിര്‍ദേശം മുന്നോട്ട് വെക്കുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തില്‍ ഇത് വരെ തീരുമാനത്തിലെത്താനായിട്ടില്ല. സംഭവത്തില്‍ രണ്ടുകൂട്ടരും രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.