

ഡൽഹി വിമാനത്താവളത്തിൽ സുരക്ഷാവീഴ്ച
ന്യൂഡെൽഹി: ഡൽഹി വിമാനത്താവളത്തിൽ സുരക്ഷാ വീഴ്‌ച. ഇമിഗ്രേഷൻ വിഭാഗത്തിന്‍റെ നിരീക്ഷണത്തിലായിരുന്ന ബ്രിട്ടീഷ് പൗരൻ ഫിറ്റ്സ് പാട്രിക് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പുറത്തു കടന്നു. ലണ്ടനിലക്ക് പോകേണ്ട യാത്രക്കാരനായിരുന്നു ഇയാൾ. അനുമതിയില്ലാതെ വിമാനത്താവളത്തിൽ നിന്ന് പുറത്തുകടക്കുകയായിരുന്നു.
ബാങ്കോക്കിൽ നിന്ന് എത്തിയ ഇയാൾക്ക് ഡൽഹിയിൽ നിന്ന് ലണ്ടനിലേക്കുളള കണക്ഷൻ വിമാനം കിട്ടിയില്ല. ഇദ്ദേഹം വിമാനത്താവളത്തിൽ എത്താൻ വൈകിയതിനാലാണ് ലണ്ടനിലേക്കുളള വിമാനത്തിൽ കയറാൻ സാധിക്കാതിരുന്നത്.
അതിനാൽ തന്നെ ഇയാൾക്ക് വിമാനത്താവളത്തിൽ തന്നെ തുടരാൻ സാധിക്കുമായിരുന്നു. ഇതിനിടെയാണ് അനുവാദമില്ലാതെ ഇയാൾ പുറത്ത് കടന്നത്.
പുറത്തേക്ക് കടന്ന പാട്രിക്കിനായി ഡൽഹി പൊലീസ്, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് എന്നി ഏജൻസികൾ സംയുക്തമായി തെരച്ചിൽ ആരംഭിച്ചു. സംഭവത്തിൽ പാട്രികിനെതിരെ കേസെടുക്കുമെന്ന് ഡൽഹി പൊലീസ് പറഞ്ഞു.
വിമാനത്താവള ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു. വിമാനത്താവളം വിട്ട ഇയാൾ സഞ്ചരിക്കാൻ സാധ്യതയുളള ഇടങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.