

പി.കെ.സാഹു
ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പുരിൽ അന്താരാഷ്‌ട്ര അതിർത്തി കടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാൻ സൈന്യം കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ഇതുവരെ ജവാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ തയാറായിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
ബുധന്‍, വ്യാഴം ദിവസങ്ങളിൽ ബിഎസ്‌എഫ് പ്രതിനിധി സംഘം ഫിറോസ്പുരിലെ ജല്ലോക്ക് അതിർത്തി ഔട്ട്‌പോസ്റ്റിലെത്തി പാക്കിസ്ഥാൻ റേഞ്ചേഴ്‌സുമായി രണ്ട് ഫ്ലാഗ് മീറ്റ് നടത്തിയിരുന്നു. എന്നാൽ, കാര്യമായ തീരുമാനങ്ങളെടുക്കാൻ കഴിയാതെ വന്നതോടെ വെള്ളിയാഴ്ച വീണ്ടും ഫ്ലാഗ് മീറ്റിങ് നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പാക്കിസ്ഥാൻ ഇതുവരെ മറുപടി നൽകിയിട്ടില്ല.
82 ബറ്റാലിയനിലെ കോൺസ്റ്റബിൾ പി.കെ. സാഹുവാണ് പാക്കിസ്ഥാന്‍റെ പിടിയിലായത്. ഫിറോസ്പുരിൽ പുതുതായി ഡ്യൂട്ടിക്കെത്തിയ സൈനികൻ 'സീറോ ലൈൻ' സംബന്ധിച്ച കൃത്യമായ ധാരണകളില്ലാത്തതിനാൽ ഇതു മറികടന്നപ്പോൾ പിടികൂടിയെന്നാണു റിപ്പോർട്ട്. മരത്തിന്‍റെ ചുവട്ടിലിരുന്ന ജവാനെ പാക് അതിർത്തി രക്ഷാ സേനയായ പാക്കിസ്ഥാൻ റേഞ്ചേഴ്സ് ആയുധങ്ങളോടെ പിടികൂടി ക്യാംപിലേക്കു മാറ്റി.
അതിർത്തിയിൽ ഇത്തരം സംഭവങ്ങൾ പതിവാണെങ്കിലും പഹൽഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീണിരിക്കെ പാക്കിസ്ഥാൻ ഇതു വലിയ പ്രശ്നമായി ഉയർത്തിയിട്ടുണ്ട്. പിടികൂടിയെ ജവാന്‍റെ ചിത്രമടക്കം നേരത്തെ പുറത്തുവിട്ട പാക്കിസ്ഥാന്‍റെ നടപടി സൈനിക മര്യാദകൾക്കു ചേർന്നതല്ലെന്ന് ഇന്ത്യൻ വൃത്തങ്ങൾ പറഞ്ഞു.