അമൃത്സര്‍: ആയുധങ്ങളും ലഹരിമരുന്നുമായി അതിർത്തി കടന്നെത്തിയ പാക് ഡ്രോണ്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് വെടിവച്ചിട്ടു. അമൃത്സറിലെ ചക്ക് അല്ലാ ഭക്ഷ് ഗ്രാമത്തിനു സമീപമായിരുന്നു സംഭവം. ഇന്ത്യ-പാക് അതിര്‍ത്തിക്കു സമീപമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. രണ്ട് പിസ്റ്റളുകള്‍, തിരകള്‍, 5.2 കിലോഗ്രാം ഹെറോയിന്‍ എന്നിവയാണ് ഡ്രോണില്‍ ഇന്ത്യയിലേക്കു കടത്താന്‍ ശ്രമിച്ചത്.
ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നു വെടിവച്ചിടുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നും ആയുധങ്ങളും കണ്ടെത്തിയത്. ഇവയെല്ലാം പൊതിഞ്ഞ നിലയിലായിരുന്നു ഉണ്ടായിരുന്നത്. വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്ക് ലഹരിമരുന്നുകളും ആയുധങ്ങളും കണ്ടെത്താനുള്ള ശ്രമത്തെ തകര്‍ക്കാന്‍ കഴിഞ്ഞുവെന്ന് ബോര്‍ഡ് സെക്യൂരിറ്റി ഫോഴ്‌സ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.
കഴിഞ്ഞ പത്ത് മാസത്തിനിടെ ഇത്തരത്തില്‍ 69 പാക് ഡ്രോണുകളാണ് ബിഎസ്എഫ് പിടികൂടിയത്. പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു അതിര്‍ത്തി പ്രദേശങ്ങളിലാണു ഡ്രോണുകള്‍ കൂടുതല്‍ കണ്ടെത്തിയിട്ടുള്ളത്.
ഡ്രോണ്‍ വഴി ഹെറോയിനാണ് ഏറ്റവും കൂടുതല്‍ കടത്താന്‍ ശ്രമിച്ചിട്ടുള്ളതെന്നു ബിഎസ്എഫ് വ്യക്തമാക്കുന്നു. ഇതില്‍ 1 കിലോഗ്രാം മുതല്‍ 5 കിലോഗ്രാം വരെ ഹെറോയിന്‍ കടത്താന്‍ ശ്രമിച്ചിട്ടുണ്ട്. രാത്രികാലങ്ങളിലും പുലര്‍ച്ചെയുമാണ് ഇത്തരത്തിലുള്ള ഡ്രോണുകള്‍ കൂടുതലും കണ്ടെത്തിയിരിക്കുന്നത്.