

ന്യൂഡൽഹി: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എംപി ഡാനിഷ് അലിയെ സസ്പെൻഡ് ചെയ്ത് ബിഎസ്പി. പാർട്ടി നയങ്ങൾക്കും പ്രത്യയശാസ്ത്രത്തിനും അച്ചടക്കത്തിനും എതിരായുള്ള പ്രവർത്തനങ്ങളും പ്രസ്താവനകളും നിർത്താൻ പല തവണ മുന്നറിയിപ്പ് നൽകി. എന്നാൽ തുടർച്ചയായി ഡാനിഷ് അലി തുടർച്ചയായി പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നു ചൂണ്ടിക്കാട്ടിയാണ് ബിഎസ്പി എംപിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ബിഎസ്പി പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിൽ ചേരണമെന്നാണ് ഡാനിഷ് അലിയുടെ നിലപാട്. എന്നാൽ പാർട്ടി അധ്യക്ഷ മായാവതി ഇതിനു തയാറല്ല. അടുത്ത തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി പ്രഖ്യാപിച്ചിരുന്നു. മായാവതിയുമായുള്ള എതിർപ്പാണ് ഡാനിഷ് അലിയെ പാർട്ടിയിൽ നിന്ന് അകറ്റുന്നത്. ഡാനിഷ് അലി കോൺഗ്രസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹവും ശക്തമാണ്. ചന്ദ്രയാൻ 3 യുടെ വിജയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ബിജെപി എംപി രമേഷ് ബിധുരി ഡാനിഷ് അലിക്കെതിരേ വർഗീയ പരാമർശം നടത്തിയിരുന്നു.
ഇതിനെതിരേ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തു വന്നെങ്കിലും ബിഎസ്പിയോ മായാവതിയോ വിഷയത്തെ അപലപിച്ചിരുന്നില്ല. യുപിയിലെ അമ്രോഹയിൽ നിന്നുള്ള ലോക് സഭാംഗമാണ് ഡാനിഷ് അലി.