

അജന്ത ഗുഹകൾ.
File photo
മുംബൈ: യുനെസ്കോയുടെ പൈതൃക പട്ടികയിലുള്ള ലോകപ്രശസ്തമായ അജന്ത ഗുഹകളിൽ മഴവെള്ളച്ചോർച്ച തടയാൻ ബക്കറ്റുകൾ നിരത്തി അധികൃതർ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് കൗതുകകരമായ ഈ കാഴ്ച. കനത്ത മഴയിൽ ഗുഹയുടെ ചോർച്ച ഒഴിവാക്കാൻ ബക്കറ്റുകൾ വെച്ചിരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള ചരിത്രസ്മാരകങ്ങൾ ചോർന്നൊലിക്കുമ്പോൾ, ബക്കറ്റ് മാത്രമാണോ പോംവഴി എന്നാണ് സോഷ്യൽ മീഡിയയിലെ ട്രോളന്മാരുടെ ചോദ്യം. എന്നിരുന്നാലും, ചരിത്രസ്നേഹികൾ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) വിശദീകരണം.
ഗുഹകൾ പാറ തുരന്നുണ്ടാക്കിയതായതുകൊണ്ട് കനത്ത മഴ പെയ്യുമ്പോൾ പാറയുടെ പൊത്തുകളിലൂടെ വെള്ളം താഴേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്. ടൂറിസ്റ്റുകൾ കാൽ വഴുതി വീഴാതിരിക്കാനും മുൻകരുതൽ എന്ന നിലയിലുമാണ് അവിടെ ബക്കറ്റുകൾ വച്ചിരിക്കുന്നതെന്ന് എഎസ്ഐ അവകാശരപ്പെടുന്നു.
നിലവിൽ ഗുഹയ്ക്കുള്ളിലെ ചിത്രങ്ങൾക്ക് യാതൊരുവിധത്തിലുള്ള ആപത്തുമില്ലെന്ന് എഎസ്‌ഐ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശിൽപ്പ ജംഗഡെ വ്യക്തമാക്കി. പാറകളിലേക്ക് വെള്ളം ഇറങ്ങുന്നത് തടയാൻ ഗുഹകൾക്ക് മുകളിൽ ഓടകൾ നിർമിച്ചിട്ടുണ്ടെന്നും അവ കൃത്യമായി വൃത്തിയാക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ചരിത്രസ്മാരകങ്ങളുടെ സംരക്ഷണത്തിൽ ഇത്തരത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാകാറുണ്ടെങ്കിലും, പ്രകൃതിയുടെ മുന്നിൽ ബക്കറ്റുമായി നിൽക്കേണ്ടി വരുന്ന അധികൃതരുടെ അവസ്ഥയാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചിരിപടർത്തുന്നത്.