

കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ സംഘം നൂതന കർഷകനായ രാംസരൺ വർമയ്ക്കൊപ്പം യുപിയിലെ ദൗലത്പുരിലുള്ള കൃഷിയിടത്തിൽ.
ബാരാബങ്കി: ഒന്നിലേറെ വിളകൾ കൃഷി ചെയ്യുന്നതു പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിനും വിപണി വിലയിലെ ഏറ്റക്കുറച്ചിലുകൾ നേരിടുന്നതിനും കർഷകരെ സഹായിക്കുമെന്നു പദ്മശ്രീ ജേതാവും നൂതന കർഷകനുമായ രാം സരൺ വർമ പറഞ്ഞു. വിള വൈവിധ്യവത്കരണമുണ്ടാകണം. ഞാൻ വാഴ, ഉരുളക്കിഴങ്ങ്, തക്കാളി, തണ്ണിമത്തൻ, തൈക്കുമ്പളം തുടങ്ങിയ വിളകൾ മാറിമാറി കൃഷി ചെയ്യുന്നുണ്ട്. ഇത്തരം കൃഷിരീതികൾ ഉത്പാദനവും വിപണിയിലെ അപകടസാധ്യതകളും കൈകാര്യം ചെയ്യാൻ കർഷകരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പ്രസ് ഇൻഫൊർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ യുപിയിൽ പര്യടനം നടത്തുന്ന മലയാളി മാധ്യമ സംഘത്തോടു സംസാരിക്കുകയായിരുന്നു ദൗലത്പുരിലെ കൃഷിഭൂമിയിൽ അനുഭവങ്ങൾ പങ്കുവയ്ക്കുകയായിരുന്നു രാംസരൺ വർമ.
കൃഷി അനുഭവങ്ങൾ, കർഷകനെന്ന നിലയിലെ ജീവിതം , ആധുനിക കൃഷി രീതികൾ സ്വീകരിക്കാൻ സഹ കർഷകരെ പ്രോത്സാഹിപ്പിക്കാനുള്ള തന്‍റെ ശ്രമങ്ങൾ എന്നിവ അദ്ദേഹം പങ്കുവച്ചു. കാർഷിക മേഖലയിലെ സംഭാവനകൾക്ക് 2019 ലാണ് വർമയെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചത്. ഉത്തർപ്രദേശിന്‍റെ വിവിധ ഭാഗങ്ങളിലെ കർഷകർ അദ്ദേഹത്തിന്‍റെ കൃഷി രീതികൾ മാതൃകയായി സ്വീകരിച്ചിട്ടുണ്ട്.