

കർണാടകയിൽ ബസ് സമരം
ബെംഗളൂരു: കർണാടകയിൽ സർക്കാർ ബസുകൾ പണിമുടക്കുന്നു. കർണാടക ആർടിസി, ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻപോർട്ട് കോർപ്പറേഷൻ തുടങ്ങിയവയിലെ ഗതാഗത ജീവനക്കാരാണ് പണിമുടക്കുന്നത്. 38 മാസത്തെ വേതന പരിഷ്കരണ കാലയളവിലെ കുടിശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികൾ രംഗത്ത് വന്നിരിക്കുന്നത്.
2024 ജനുവരി ഒന്നുമുതൽ നാലുവർഷത്തെ വേതനക്കരാർ നടപ്പിലാക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. മുൻപ് നടത്തിയ പണിമുടക്കിൽ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന സർക്കാർ തൊഴിലാളികൾക്ക് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ ഒരു നടപടിയും സ്വീകരിച്ചില്ല. പണിമുടക്കിൽ പങ്കെടുക്കാതെ വ്യാഴാഴ്ച ജോലിക്ക് ഹാജരാകാൻ കർണാടക ആർടിസി എംഡി അക്രം പാഷ ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. ജോലിക്ക് ഹാജരാക്കാത്തവരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജോലി ഹാജരാകാത്ത ജീവനക്കാരുടെ യൂണിറ്റ് തിരിച്ചുള്ള പട്ടിക തയ്യാറാക്കാനും അവർക്കെതിരേ നടപടി എടുക്കാനും ഉയർന്ന ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.