വിജയ് ഒഴിഞ്ഞ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വൈകും; കോടതിയെ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇതിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു നേരത്തെ ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി സെപ്റ്റംബർ എട്ട് വരെ നീട്ടി
Chief Minister Joseph Vijay

മുഖ്യമന്ത്രി ജോസഫ് വിജയ്

Updated on

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഒഴിഞ്ഞ തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉൾപ്പെടെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഉടൻ നടക്കില്ല. ഈ മണ്ഡലങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങൾ ചോദ്യം ചെയ്തുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു നേരത്തെ ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി സെപ്റ്റംബർ എട്ട് വരെ നീട്ടി.

തിരുച്ചിറപ്പള്ളി ഈസ്റ്റ്, പെരുന്തുറൈ, അംബാസമുദ്രം, വീരാളിമല, കരൂർ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് വൈകുന്നത്. വിജയ് രണ്ട് മണ്ഡലങ്ങളിൽനിന്ന് വിജയിച്ചതിനെ തുടർന്ന് തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവച്ചതോടെയാണ് ഇവിടെ ഒഴിവുണ്ടായത്. മറ്റ് നാല് മണ്ഡലങ്ങളിലെയും എംഎൽഎമാർ രാജിവച്ചതിനെ തുടർന്നാണ് സീറ്റുകൾ ഒഴിവായത്.

രാജിവച്ച എംഎൽഎമാരുടെ തെരഞ്ഞെടുപ്പ് വിജയങ്ങളെ ചോദ്യം ചെയ്തുള്ള ഹർജികൾ കോടതിയിൽ നിലനിൽക്കേ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്നായിരുന്നു ഹർജിക്കാരനായ കെ. വെങ്കടാചലപതിയുടെ വാദം. ഹർജികൾ തീർപ്പാകുന്നതുവരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയതോടെ കോടതി ഇടക്കാല വിലക്ക് നീട്ടുകയായിരുന്നു. ജൂലൈ 10നാണ് അഞ്ച് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് തടഞ്ഞ് ഹൈക്കോടതി ആദ്യം ഉത്തരവിട്ടത്. സെപ്റ്റംബർ എട്ടിന് ഹർജി വീണ്ടും പരിഗണിക്കും.

logo
Metro Vaartha
www.metrovaartha.com