

അഭിഷേക് ബാനർജി
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ അഭിഷേക് ബാനർജിക്കെതിരായ മൂന്ന് ക്രിമിനൽ കേസുകളിൽ നവംബർ 30 വരെ നടപടി സ്വീകരിക്കരുതെന്ന് പൊലീസിനോട് കോൽക്കത്ത ഹൈക്കോടതി നിർദേശിച്ചു. അദ്ദേഹത്തെ കസ്റ്റഡിയിൽ ചോദ‍്യം ചെയ്യേണ്ട ആവശ‍്യമില്ലെന്നും കോടതി വ‍്യക്തമാക്കി.
മുൻകൂർ അനുമതിയില്ലാതെ വിദേശ യാത്ര നടത്തരുതെന്നും അഭിഷേക് ബാനർജിയോട് കോടതി പറഞ്ഞു. ചികിത്സയ്ക്കു വേണ്ടി മൂന്നാഴ്ചത്തേക്ക് വിദേശത്തേക്ക് പോകാൻ അഭിഷേകിന് സുപ്രീം കോടതി നൽകിയ അനുമതിയെ ഈ ഉത്തരവ് ബാധിക്കില്ലെന്ന് ജസ്റ്റിസ് സൗഗത ഭട്ടാചാര‍്യ പറഞ്ഞു.
നവംബർ 23ന് വീണ്ടും വാദം കേൾക്കുമ്പോൾ എംപിക്കെതിരായ മൂന്നു കേസുകളിലെയും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി പറഞ്ഞു. അന്വേഷണവുമായി സഹകരിക്കണമെന്നും മൂന്ന് കേസുകളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകൾ പാലിക്കാനും അഭിഷേക് ബാനർജിക്ക് നിർദേശം നൽകി.
കേസിൽ അന്വേഷണ ഉദ‍്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുന്നതിന് 48 മണിക്കൂർ മുൻപ് അഭിഷേക് ബാനർജിക്ക് നോട്ടീസ് നൽകണമെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര‍്യ ഉത്തരവിട്ടു. അഭിഷേക് ബാനർജി അന്വേഷണവുമായി സഹകരിക്കാത്ത പക്ഷം പൊലീസിന് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഭോവാനിപുർ, ബിഷ്ണുപുർ, കലിതാല എന്നീ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്ഐആറുകളുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്.