ടിവികെ എംഎൽഎയ്ക്ക് കോഴ വാഗ്ദാനം ചെയ്ത കേസ്; 2.82 കോടി രൂപ പിടിച്ചെടുത്തു, രണ്ടു പേർ അറസ്റ്റിൽ

ടിവികെ എംഎൽഎമാർക്ക് കോഴ നൽകുന്നതിനുള്ള മുൻകൂർ തുകയെന്ന നിലയിലാണ് ഈ പണം തങ്ങളെ ഏൽപ്പിച്ചതെന്ന് ചോദ്യംചെയ്യലിൽ ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു
Bribe offered to TVK MLA; two arrested

ടിവികെ എംഎൽഎയ്ക്ക് കോഴ വാഗ്ദാനം ; രണ്ടു പേർ അറസ്റ്റിൽ

Updated on

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎയ്ക്ക് കോഴ നൽകാൻ ശ്രമിച്ചെന്ന കേസിൽ ചെന്നൈയിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് കണക്കിൽപ്പെടാത്ത 2.82 കോടിയിലധികം രൂപ പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റു ചെയ്തു.

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ കരുണാനിധി, സരവണൻ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചൂളൈമേഡിലെ 'ദീപം ഫിനാൻസ്' എന്ന സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ടിവികെ എംഎൽഎമാർക്ക് കോഴ നൽകുന്നതിനുള്ള മുൻകൂർ തുക ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന.

പരിശോധനയിൽ കണക്കിൽപ്പെടാത്ത 2.82 കോടിയിലധികം രൂപ പിടിച്ചെടുത്തു. തുടർന്ന് സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരായ കരുണാനിധിയെയും സരവണനെയും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തെ അറസ്റ്റിലായ പ്രതികളിൽ ഒരാൾ ടിവികെ എംഎൽഎമാർക്ക് കോഴ നൽകുന്നതിനുള്ള മുൻകൂർ തുകയെന്ന നിലയിലാണ് ഈ പണം തങ്ങളെ ഏൽപ്പിച്ചതെന്ന് ചോദ്യംചെയ്യലിൽ ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഉത്തംഗരൈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടിവികെ എംഎൽഎ എൻ. ഇളയരാജ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നിയമസഭയിലെ വോട്ടെടുപ്പിൽ ടിവികെയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി വോട്ട് ചെയ്യാൻ 35 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്നാണ് എംഎൽഎയുടെ പരാതി.

logo
Metro Vaartha
www.metrovaartha.com