ന്യൂഡൽഹി: ജാതി സെൻസസ് നടത്തി കേരളത്തിലെ പിന്നാക്ക സം വരണ പട്ടിക പുതുക്കുന്നതിനെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനും സുപ്രീംകോടതിയിൽ കത്തു നൽകി. കേസ് ഇന്നു പരിഗണിക്കാനിരിക്കെയാണ് കേസ് മാറ്റിവയ്ക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റ് നൽകിയ ഹർജിയിൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും പിന്നാക്ക വിഭാഗ കമ്മീഷനും സുപ്രീംകോടതി കഴിഞ്ഞ മാസം നോട്ടീസ് അയച്ചിരുന്നു.
ഇതിന് മറുപടി സത്യവാങ് മൂലം നൽകുന്നതിന്‍റെ ഭാഗമായാണ് ഇപ്പോൾ സംസ്ഥാന സർക്കാരിനും പിന്നാക്ക വിഭാഗ കമ്മീഷനും കേസ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രവും ഇതുവരെ മറുപടി സത്യവാങ് മൂലം നൽകിയിട്ടില്ല. സംവരണ പട്ടിക പരിഷ്കരിക്കാനുള്ള സാമൂഹിക സാമ്പത്തിക സർവേ പൂർത്തിയാക്കാൻ അനുവദിച്ച സമയ പരിധി കഴിഞ്ഞിട്ടും നടപടിയില്ലെന്നാണ് ഹർജിക്കാരുടെ വാദം.
പിന്നാക്ക വിഭാഗ കമ്മിഷൻ നിയമത്തിലെ 11(1) വകുപ്പുപ്രകാരം, നിയമം പ്രാബല്യത്തിൽ വന്നു കഴിഞ്ഞാൽ 10 വർഷ കകാലയളവിൽ പട്ടിക പുതുക്കി പിന്നാക്കക്കാർ അല്ലാതായവരെ ഒഴിവാക്കുകയും പുതിയവരെ ഉൾപ്പെടുത്തുകയും വേണം. മുസ്‍ലിങ്ങൾക്കും പട്ടിക വിഭാഗങ്ങൾക്കും മറ്റ് 70 പിന്നാക്ക സമുദായങ്ങൾക്കും കേരളത്തിലെ സർക്കാർ ജോലികളിൽ മതിയായ പ്രാതിനിധ്യമില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.