

ക്രിസ്മസ് ആഘോഷം ഭീഷണിയുടെ നിഴലിൽ
ന്യൂഡൽഹി: ക്രിസ്മസ് ആഘോഷങ്ങൾക്കിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളെ അപലപിച്ച് കത്തോലിക്ക ബിഷപ്പ് കൗൺസിൽ ഓഫ് ഇന്ത്യ. ആസൂത്രിതമായ ആക്രമണങ്ങളാണ് വിവിധയിടത്ത് ഉണ്ടാകുന്നത്. സമാധാനപരമായി കരോൾ പാടുന്നവർക്കും, പള്ളികളിൽ പ്രാർത്ഥനയ്ക്കായി ഒത്തുകൂടുന്നവർക്കും എതിരേ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്യത്തെ ഹനിക്കുന്നതാണെന്ന് സിബിസിഐ പ്രസ്താവനയിൽ പറഞ്ഞു.
ജബൽപൂരിൽ മതപരിവർത്തനം ആരോപിച്ച് യുവതിയെ മർദിച്ച സംഭവം ഞെട്ടൽ ഉണ്ടാക്കി.
ക്രിസ്മസ് ആഘോഷം ഭീഷണിയുടെ നിഴലിലാണ്. ജബൽപൂരിൽ ആക്രമണത്തിന് നേതൃത്വം നൽകിയ അഞ്ജു ഭാർഗവയെ ബിജെപി പുറത്താക്കണം. അതിക്രമങ്ങൾ നടത്തുന്ന സംഘടനകൾക്കെതിരേ ഉടൻ നടപടിയെടുക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. ക്രൈസ്തവർക്കെതിരേ ഡിസംബർ 24 ന് ഛത്തിസ്ഗഡിൽ ബന്ദിന് ആഹ്വാനം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ വിദ്വേഷപ്രചാരണം നടത്തുന്നതിലും കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു.