
ന്യൂഡൽഹി: നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈ സോൺ മുൻ മേധാവി സമീർ വാംഖഡെയ്‌ക്കെതിരേ സിബിഐ കേസെടുത്തു. ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ ലഹരിമരുന്നു കേസിൽ നിന്ന് രക്ഷപെടുത്താൻ 25 കോടി രൂപ ആവശ്യപ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
വാംഖഡെയുമായി ബന്ധപ്പെട്ട 29 ഇടങ്ങളിൽ പരിശോധന നടത്തിയതായും സിബിഐ വ്യക്തമാക്കി.
ലഹരിമരുന്നു കൈവശം വച്ച കേസിൽ 2021 ഒക്റ്റോബറിലാണ് ആര്യൻ അറസ്റ്റിലായത്. പിന്നീട് എൻസിബി ആര്യനെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ, വാംഖഡെയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പാളിച്ചകൾ പറ്റിയതായി ലഹരി വിരുദ്ധ ഏജൻസി നിയമിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ആര്യൻ ഖാൻ കേസിനു പിന്നാലെ വാംഖഡെയെ ചെന്നൈയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.