
ഡൽഹി: മറ്റ് സംസ്ഥാനങ്ങൾക്കു നൽകുന്നതിനെക്കാൾ പരിഗണനയും സഹായവും കേരളത്തിനു കേന്ദ്ര സർക്കാർ നൽകിയിട്ടും കേരളത്തെ കേന്ദ്രം അവഗണിക്കുകയാണെന്നാണ് പതിവ് പല്ലവിയെന്നും, അതിനെ തകർക്കുക തന്നെ ചെയ്യുമെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്‍. പിന്നാക്കാവസ്ഥയുണ്ടെങ്കിൽ ഫിനാൻസ് കമ്മീഷനെയാണ് സമീപിക്കേണ്ടതെന്ന തന്‍റെ നിലപാടിൽ മാറ്റമില്ലെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതല്ലാതെ ഒരു വികസന പ്രവർത്തനവും കേരളത്തിൽ നടക്കുന്നില്ല. ഏത് വികസന പ്രവർത്തനത്തിനാണ് കേരളം സ്വന്തം നിലയ്ക്ക് പണം കണ്ടെത്തുന്നതെന്നു ചോദിച്ച മന്ത്രി, സാമ്പത്തികം, വിദ്യാഭ്യാസം അടക്കം മേഖലകൾ തകർന്നുവെന്ന കാര്യ കേരളം സമ്മതിക്കണമെന്നും ആവശ്യപ്പെട്ടു.
''മോദി കേരളത്തിനു നൽകുന്ന സഹായത്തിന് അദ്ദേഹത്തെ അംഗീകരിക്കുന്നതിന് പകരം കുറ്റം പറയുകയാണ് ചെയ്യുന്നത്. എല്ലാ പദ്ധതികൾക്കും മോദി പണം നൽകുന്നുണ്ട്. കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ഫിനാൻസ് കമ്മീഷനോട് സത്യം പറയണം. ഞാനും ഒപ്പം നിൽക്കാം'', ജോർജ് കുര്യൻ പറഞ്ഞു.
മോദി സഹായിച്ചതുകൊണ്ടാണ് കേരളം വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയത്. കേരളത്തിന്‍റെ കാപട്യം നിരന്തരം തുറന്നു കാട്ടും. പിച്ചച്ചട്ടിയുമായി ഇങ്ങോട് വരേണ്ട, അര്‍ഹമായ വിഹിതം കേന്ദ്രം നൽകുമെന്നും ജോര്‍ജ് കുര്യന്‍ വ്യക്തമാക്കി.