
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷൻകാരുടെ ആനുകൂല്യങ്ങളും പരിഷ്കരിക്കുന്നതിന് എട്ടാം പേ കമ്മിഷൻ രൂപീകരിക്കാനുള്ള നിർദേശം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പേ കമ്മിഷൻ അധ്യക്ഷനെയും രണ്ട് അംഗങ്ങളെടും ഉടൻ നിയമിക്കുമെന്നും മന്ത്രി.
ജീവനക്കാരുടെ ശമ്പള ഘടന പരിഷ്കരിക്കുന്നതിന് പത്ത് വർഷം കൂടുമ്പോഴാണ് കേന്ദ്ര സർക്കാർ പേ കമ്മിഷന്‍ രൂപീകരിക്കുന്നത്. 2016ൽ രൂപീകരിച്ച ഏഴാം പേ കമ്മിഷന്‍റെ കാലാവധി 2026ൽ അവസാനിക്കും.
കേന്ദ്ര സർക്കാരിന്‍റെ സിവിൽ സർവീസിൽ ഉൾപ്പെടുന്നവരും, കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിൽനിന്ന് ശമ്പളം വാങ്ങുന്നവരുമാണ് കേന്ദ്ര സർക്കാർ ജീവനക്കാരുടെ നിർവചനത്തിൽ ഉൾപ്പെടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവരും, ഗ്രാമീൺ ഡാക് സേവക് ജോലിയിലുള്ളവരും ഇതിൽ ഉൾപ്പെടുന്നില്ല.
ഏഴാം ശമ്പള കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ പ്രതിമാസ വേതനം 7,000 രൂപയിൽനിന്ന് 18,000 രൂപയാക്കിയിരുന്നു. ഏറ്റവും കുറഞ്ഞ പെൻഷൻ 3,500 രൂപയിൽ നിന്ന് 9,000 രൂപയുമാക്കി. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കാവുന്ന പരമാവധി ശമ്പളം ഏഴാം ശമ്പള കമ്മിഷൻ ശുപാർശയനുസരിച്ച് രണ്ടര ലക്ഷം രൂപയാണ്; പരമാവധി പെൻഷൻ ഒന്നേകാൽ ലക്ഷം രൂപയും.