

തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: 2025-26 സാമ്പത്തിക വര്‍ഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻഡിന്‍റെ ആദ്യ ഗഡുവായി കേരളത്തിലെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ 260.20 കോടി രൂപ അനുവദിച്ചു. അൺടൈഡ് ഗ്രാൻഡുകളുടെ ആദ്യ ഗഡുവായ ഈ തുക സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകള്‍ക്കും 152 ബ്ലോക്ക് പഞ്ചായത്തുകൾക്കും 9,414 ഗ്രാമ പഞ്ചായത്തുകൾക്കും വേണ്ടിയാണ് നല്‍കിയിരിക്കുന്നത്.
പഞ്ചായത്തീരാജ് മന്ത്രാലയവും കേന്ദ്ര ജലശക്തി മന്ത്രാലയവും (കുടിവെള്ള - ശുചീകരണ വകുപ്പ്) ചേർന്നാണ് ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കും പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്കും 15ാം ധനകാര്യ കമ്മിഷന്‍റെ ധനസഹായം ശുപാർശ ചെയ്യുന്നത്. തുടർന്ന് ധനമന്ത്രാലയം സാമ്പത്തിക വർഷത്തില്‍ രണ്ടു ഗഡുക്കളായി തുക അനുവദിക്കുന്നു.
ശമ്പളവും മറ്റു സ്ഥാപന ചെലവുകളും ഒഴികെ ഭരണഘടനയുടെ 11ാം പട്ടികയില്‍ ഉൾപ്പെടുത്തിയിരിക്കുന്ന 29 വിഷയങ്ങൾക്ക് കീഴില്‍ പ്രത്യേക പ്രാദേശിക ആവശ്യങ്ങൾക്കായി ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കും പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്കും വിനിയോഗിക്കാവുന്ന തുകയാണ് അൺടൈഡ് ഗ്രാൻഡുകൾ.
വീടുകളിലെ മാലിന്യം, മനുഷ്യ വിസർജ്യം, ചേറും ചെളിയും കലര്‍ന്ന മാലിന്യം എന്നിവയുടെ പരിപാലനവും സംസ്കരണവും ഉൾപ്പെടെ ശുചീകരണം, വെളിയിട വിസർജന വിമുക്ത പദവി നിലനിർത്തൽ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ, കുടിവെള്ള വിതരണം, മഴവെള്ള സംഭരണം, ജല പുനഃചംക്രമണം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നീ അടിസ്ഥാന സേവനങ്ങൾക്കു മാത്രം ഉപയോഗിക്കാനാവുന്ന തുകയാണ് ടൈഡ് ഗ്രാൻഡുകൾ.