ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ഫലം റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മുഴുവൻ പരീക്ഷാ ഫലവും റദ്ദാക്കുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. നീറ്റ് ഫലം റദ്ദാക്കണമെന്ന വിവിധ ഹർജി തിങ്കളഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
നീറ്റ് പരീക്ഷ പേപ്പർ ചോർച്ച വിവാദം ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു തന്നെ മൊത്തം പരീക്ഷകളും റദ്ദാക്കുന്നത് പ്രയോഗികമല്ല. പരീക്ഷയുടെ വിശ്വാസ്യത തകർക്കുന്നതിനും ചോദ്യപേപ്പർ ചോർച്ചയ്ക്കും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും. വിഷയത്തിൽ സമഗ്ര അന്വേക്ഷണം നടത്തുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം അറിയിക്കുന്നു.
പരീക്ഷ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നടക്കം നിരവധി പേർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്. പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളടക്കമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ വിദ്യാർഥികളുടെ വാദംകൂടി പരിഗണിച്ചാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.