

പാസ്പോർട്ട് അപേക്ഷാ നിരക്ക് കുത്തനെ കൂട്ടി.
ന്യൂഡല്‍ഹി: 14 വര്‍ഷത്തിനിടെ ആദ്യമായി പാസ്പോര്‍ട്ട് ഫീസ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ പാസ്പോര്‍ട്ടിന്‍റെ ഫീസ് സാധാരണ സ്‌കീമില്‍ 2,500 രൂപയും തത്കാല്‍ സ്‌കീമില്‍ 5,000 രൂപയുമായിട്ടാണ് വര്‍ദ്ധിപ്പിച്ചത്. വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു വിജ്ഞാപനമനുസരിച്ച് ഒരു സാധാരണ പുതിയ പാസ്പോര്‍ട്ടിനോ 36 പേജുകളുള്ള പാസ്പോര്‍ട്ട് വീണ്ടും ഇഷ്യൂ ചെയ്യുന്നതിനോ, സാധാരണ ഫീസ് 2,500 രൂപയായിരിക്കുമെന്നാണ്. അതേസമയം തത്കാലിന് 5,000 രൂപയുമായിരിക്കും.
15-18 വയസ്സ് പ്രായമുള്ള വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ക്കും പുതിയ 36 പേജുള്ള പാസ്പോര്‍ട്ടിനോ സാധാരണ പ്രക്രിയയില്‍ വീണ്ടും ഇഷ്യൂ ചെയ്യുന്നതിനോ 2,500 രൂപ നല്‍കേണ്ടി വരും. തത്കാല്‍ വിഭാഗത്തില്‍ ഫീസ് 5,000 രൂപയായി ഉയരും.
60 പേജുള്ള പാസ്പോര്‍ട്ട് ബുക്ക്ലെറ്റിന് അപേക്ഷകരില്‍ നിന്ന് സാധാരണ വിഭാഗത്തില്‍ 3,500 രൂപയും തത്കാല്‍ പ്രോസസ്സിംഗ് വിഭാഗത്തില്‍ 6,000 രൂപയും ഈടാക്കും. ഇത് നേരത്തേ യഥാക്രമം 2,000 രൂപയും 4,000 രൂപയുമായിരുന്നു. 2012ലാണ് പാസ്പോര്‍ട്ട് നിരക്കുകള്‍ അവസാനമായി വര്‍ദ്ധിപ്പിച്ചത്.
നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ പാസ്പോര്‍ട്ടുകള്‍ മാറ്റിസ്ഥാപിക്കുന്നതിനാണ് (replacement) ഏറ്റവും വലിയ വര്‍ദ്ധനയുണ്ടായിരിക്കുന്നത്. 36 പേജുള്ള പാസ്പോര്‍ട്ടിന് സാധാരണ പ്രോസസ്സിംഗില്‍ 5,000 രൂപയും തത്കാലിന് കീഴില്‍ 7,500 രൂപയും നല്‍കണം. 60 പേജുള്ള പാസ്പോര്‍ട്ട് മാറ്റിസ്ഥാപിക്കാന്‍ സാധാരണ, തത്കാല വിഭാഗങ്ങളില്‍ യഥാക്രമം 6,000 രൂപയും 8,500 രൂപയും ഫീസ് നിശ്ചയിച്ചിട്ടുണ്ട്.
നഷ്ടപ്പെട്ടതോ കേടുവന്നതോ ആയ 36 പേജുള്ള പാസ്പോര്‍ട്ട് മാറ്റിസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത അപേക്ഷകര്‍ സാധാരണ വിഭാഗത്തില്‍ 4,250 രൂപയും തത്കാലിന് കീഴില്‍ 6,750 രൂപയും നല്‍കണം.
പാസ്‌പോര്‍ട്ട് ഇന്ത്യന്‍ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും പ്രധാനമായും ഒരു യാത്രാരേഖയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് അപേക്ഷ ഫീസില്‍ വര്‍ധനവ് വരുത്തിയത്. പാസ്‌പോര്‍ട്ട് അപേക്ഷ ഫീസിന് പുറമെ അനുബന്ധ സേവനങ്ങളുടെ നിരക്കും പുതുക്കിയിട്ടുണ്ട്.