
പശുവിനെ ദേശീയ മൃഗമാക്കും? വിശദീകരണവുമായി കേന്ദ്രം
file image
ന്യൂഡൽഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കെ പാർലമെന്‍റിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി എസ്.പി. സിങ് ബാഗേലാണ് ചൊവ്വാഴ്ച പാർലമെന്‍റിൽ പറഞ്ഞത്.
ലോക്‌സഭയിൽ മുതിർന്ന ബിജെപി നേതാവും മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിങ് റാവത്തിന്‍റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ ബാഗേൽ ഇക്കാര്യം പറഞ്ഞത്.
"ഇല്ല സർ. ഭരണഘടനയുടെ ആർട്ടിക്കിൾ 246(3) പ്രകാരം, കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഇടയിലുള്ള നിയമനിർമാണ അധികാരങ്ങളുടെ കീഴിൽ, മൃഗങ്ങളുടെ സംരക്ഷണം സംബന്ധിച്ച് നിയമനിർമാണം നടത്താൻ സംസ്ഥാന നിയമസഭയ്ക്ക് പ്രത്യേക അധികാരമുണ്ട്.
പശുക്കളുടെ സംരക്ഷണം, വളർത്തൽ എന്നിവയ്ക്കായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഏറ്റെടുക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി 2014 ഡിസംബർ മുതൽ കേന്ദ്ര സർക്കാർ രാഷ്ട്രീയ ഗോകുൽ മിഷൻ നടപ്പിലാക്കി വരികയാണ്. അതിനപ്പുറം പശുവിനെ ദേശീയ മൃഗമാക്കി പ്രഖ്യാപിക്കാനുള്ള പദ്ധതിയില്ല''- മന്ത്രി പറഞ്ഞു.