

ഷഹ്സാദ് ഭട്ടി
ന‍്യൂഡൽഹി: പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ യുഎപിഎ നിയമപ്രകാരം കേന്ദ്ര ആഭ‍്യന്തര മന്ത്രാലയം ഭീകര സംഘടനയായി പ്രഖ‍്യാപിച്ചു. കേരളം, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഗുജറാത്ത്, ബിഹാർ, കർണാടക, തെലങ്കാന എന്നിങ്ങനെ 14 സംസ്ഥാനങ്ങളിലായി ഈ നെറ്റ്‌വർക്കിന് 253ഓളം ഏജന്‍റുമാരുണ്ടെന്നാണ് കേന്ദ്ര ഏജൻസികൾ വ‍്യക്തമാക്കുന്നത്.
നേരത്തെ ഈ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട് 80 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നേരത്തെ പഞ്ചാബിലെ 18 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ തെരച്ചിൽ നടത്തിയിരുന്നു. ഷഹ്സാദ് ഭട്ടിയാണ് ഈ ഭീകര ശ‍്യംഖലയുടെ പ്രധാന തലവൻ. ഭട്ടിയെ കൂടാതെ ആബിദ് ജാട്ട്, അജ്മൽ ഗുജ്ജർ, ഹുനൈൻ റാണ, ഹസൻ ഗുജ്ജർ എന്നിങ്ങനെ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവൃത്തിക്കുന്ന നാലുപേർ ഈ ശ‍്യംഖലയുടെ ഭാഗമായിരുന്നുവെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
ഡ്രോണുകളുടെ സഹായത്തോടെ പാക്കിസ്ഥാനിൽ നിന്നും ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, ലഹരിമരുന്നുകൾ എന്നിവ ഇന്ത‍്യയിലേക്ക് കടത്തി ഇവിടത്തെ ഏജന്‍റുമാരിലൂടെ രാജ‍്യത്തുടനീളം വിതരണം ചെയ്യ്തുവരുകയായിരുന്നു ഇവർ. കൃത‍്യമായ ലക്ഷ‍്യത്തോടെയുള്ള കൊലപാതകങ്ങൾ, ഐഇഡി സ്ഫോടനങ്ങൾ, പ്രെടോൾ ബോംബ് ആക്രമണങ്ങൾ എന്നിവ നടത്തുന്നതാണ് ഇവരുടെ രീതി. റാഞ്ചിയിലെ ആർഎസ്എസ് ഓഫിസിനു നേരെ പെട്രോൾ ബോംബ് ആക്രമണം നടത്തിയത് ഇവരായിരുന്നു. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഈ നെറ്റ്‌വർക്ക് സമൂഹമാധ‍്യമങ്ങളിലൂടെയാണ് ഇന്ത‍്യയിൽ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നത്.